Saturday, May 1, 2010

ഗവി യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്-1



അവധിക്കാല യാത്രകള്‍ പ്ലാന്‍ ചെയ്യാത്തവര്‍ ആരുമില്ല. പക്ഷേ, പലപ്പോഴും പദ്ധതിയിടുന്നതുപോലെ നടക്കാറില്ല. വളരെ മുങ്കൂട്ടി പ്ലാന്‍ ചെയ്ത യാത്രയുടെ വിശേഷങ്ങള്‍ ആണ് ഇവിടെ പങ്കു വയ്ക്കുന്നത്. പ്രശസ്ത ബ്ലൊഗര്‍മാരായ, നിരക്ഷരന്‍, ചാര്‍വ്വാകന്‍, നിസ്സഹായന്‍‍, വിക്കിപ്രവര്‍ത്തനും ബ്ലൊഗ്ഗറുമായ ഷിജു അലെക്സ് എന്നിവര്‍ ഒരുമിച്ചു,വിനോദ സഞ്ചാര കേന്ദ്രമായ കുമളി, ഗവിയിലെ വനത്തിനുള്ളിലെ ട്രക്കിങ് എന്നിവയായിരുന്നു പദ്ധതിയില്‍ ഉണ്ടായിരുന്നത്.

സന്ധ്യയാകുമ്പോഴേക്കും എല്ലാവരും കുമളിയില്‍ ഒത്തുകൂടണമെന്നതായിരുന്നു ടീം ലീഡര്‍ ആയിരുന്ന ചാര്‍വ്വകന്‍ ചേട്ടന്റെ നിര്‍ദ്ദേശം.

ഉച്ചതിരിഞ്ഞപ്പോഴേക്കും തൊടുപുഴയില്‍ നിരക്ഷരന്‍ എത്തിച്ചേര്‍ന്നു. ബാം‌ഗ്ലൂരില്‍ നിന്നും എത്തിയ ഷൈജു കോട്ടയത്താണ് ഉള്ളത്. തൊടുപുഴ എത്താന്‍ അല്പം താമസിക്കും എന്നറിയിച്ചതുകൊണ്ട്,ഞങ്ങള്‍ ഹരീഷിനെ വിളിച്ചു. ഉടന്‍ തന്നെ ടിയാന്‍ അംജത്ഖാന്‍ മോഡലില്‍ ലാന്‍ഡ് ചെയ്തു. അല്പ സമയം ആവണിക്കുട്ടിയുടെ വിശേഷങ്ങള്‍ പങ്കുവച്ചപോഴേയ്ക്കും ഷൈജു എത്തിച്ചേര്‍ന്നു. ക്യാന്‍‌വാസും, മുതുകത്തൊരു സഞ്ചിയും തൂക്കി ബാം‌ഗ്ലൂരില്‍ നിന്നു തന്നെ ട്രക്കിങിനു റെഡി ആയിട്ടാണ് ആശാന്റെ വരവ്

മൂലമറ്റം, ഇലപ്പള്ളി, പുള്ളിക്കാനം വാഗമണ്‍ വഴി കെ.കെ.റോഡിലേക്ക് പുതിയ ഒരു റോഡ് ഉണ്ടെന്നും വഴിയില്‍ നല്ല കാഴ്ചകളാണെന്നും ഹരീഷ് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സമ്മതം.

നാലുമണിയോടെ ഹരീഷിനോട് റ്റാറ്റാ പറഞ്ഞ് ഞങ്ങള്‍ തൊപുപുഴയില്‍ നിന്നും തിരിച്ചു. ഇലപ്പള്ളിയിലേക്കുള്ള കയറ്റം കയറുമ്പോള്‍ അങ്ങു താഴെ മൂല മറ്റം ടൌണ്‍ ചെറുതായി ചെറുതായി വന്നു. അക്കരെയുള്ള കൂറ്റന്‍ മലയുടെ ഉള്ളിലാണ് പവ്വര്‍ ഹൌസ്. പവര്‍ ഹൌസില്‍ നിന്നും ഒഴികി വരുന്ന വെള്ളം മൂലമറ്റം പട്ടണത്തിനെ മദ്ധ്യത്തില്‍ വച്ചാണ് വെളിയില്‍ വരുന്നത്. അവിടം മുതല്‍ രണ്ടു മലകളുടെ ഇടയിലൂടെ ഒഴുകി മുട്ടം വരെ എത്തുപ്പോഴേക്കും അടുത്ത ഡാമിന്റെ റിസര്‍വോയറില്‍ എത്തുന്നു. അടുത്തകാലത്തായി മധ്യകേരളത്തിലെ അറിയപ്പെടുന്ന ഒരു സിനിമാ ഷൂട്ടിങ് ലോക്കേഷനാ‍യ മുട്ടം, വളരെ വേഗം വികസിക്കുന്ന മനോഹരമായ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു.

മുട്ടം

ഇലപ്പള്ളി മല കയറികഴിഞ്ഞപ്പോഴേക്കും കുളിര്‍ കാറ്റു അടിച്ചു തുടങ്ങി. ചുറ്റും തേയില ചെടികള്‍ നിറഞ്ഞ മൊട്ടക്കുന്നുകള്‍. വെറും 40 കി.മി. അകലെ തൊടുപുഴ പട്ടണം അത്യുഷ്ണത്തില്‍ വെന്ത് ഉരുകുമ്പോള്‍ ഈ മലമുകളില്‍ കോടമഞ്ഞു കാറ്റില്‍ പാറി നടക്കുന്നു. ഞങ്ങള്‍ കാറു നിര്‍ത്തി. വഴിയില്‍കണ്ട ഒരു ചേട്ടനെ തടഞ്ഞു നിര്‍ത്തി ഞങ്ങളുടെ ഒരു ഫോട്ടോ എടുപ്പിച്ചു. സാമാന്യം തരക്കേടില്ലാത്ത ഒരു ക്യാമറ ഉണ്ടെങ്കിലും, ഓട്ടോ ഫോക്കസ് ഉള്ളതുകൊണ്ട് മാത്രം ഫോട്ടൊയെടുക്കുന്ന ഞാന്‍ ക്യാമറയുടെ ഓപ്പറേഷന്‍ നിരക്ഷരന്‍ പഠിപ്പിച്ചു കൊടുത്തക്കുന്നതെല്ലാം അറിയാമെന്ന മട്ടില്‍ അലസമായി ശ്രദ്ധിച്ചു നോക്കി നിന്നു.



വീണ്ടും യാത്ര തുടര്‍ന്നു. പുള്ളിക്കാനത്ത് എത്തിയപ്പോഴേക്കും നല്ല തണുപ്പ് കാറ്റ് അടിച്ചു തുടങ്ങി.കയറ്റം കയറി കഴിഞ്ഞതുകൊണ്ട് മല മുകളിലൂടെ ആയി യാത്ര.ചുറ്റും ആള്‍താമസമില്ലാത്ത പോതമേടുകള്‍‍, കുന്നിന്‍ മുകളിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ്, സഞ്ചാരപ്രേമികളായ സഹയാത്രികര്‍, പുറത്തു സുഖകരമായ തണുപ്പ് - ശരിക്കും ആസ്വാദ്യകരമായിരുന്നു യാത്ര.

വാഗമണ്ണില്‍ എത്തിയപ്പോഴേക്കും മഴ ചാറിത്തുടങ്ങി.


വാഗമണ്‍ ഈരാറ്റുപേട്ട റോഡ്


വാഗമണ്‍ കുരിശുമല


ഒരു റിസോര്‍ട്ടിലെ നീന്തല്‍കുളം



ഇരുള്‍ വീണു തുടങ്ങിയെങ്കിലും വാഗമണ്ണിലെ പൈന്‍ മരക്കാടുകള്‍ നിറഞ്ഞ കുന്നിന്‍ ചെരുവ് ഒന്നു കണ്ടിട്ടു പോകാന്‍ തന്നെ തീരുമാനിച്ചു. മലഞ്ചെരുവു നിറയെ ഇട തൂര്‍ന്ന വളര്‍ന്നു നില്‍ക്കുന്ന പൈന്‍ മരങ്ങള്‍.


“കോളേജില്‍ പഠിച്ചിരുന്ന കാലത്തു വരേണ്ടതായിരുന്നു ഇവിടെ...“ നരച്ച താടി തടവിക്കൊണ്ട് നിരക്ഷരന്‍ ദീര്‍ഘ നിശ്വാസം വിട്ടു.

നല്ല കുളിരുള്ള സന്ധ്യാ നേരത്ത് അദ്ദേഹത്തിന്റെ മനസില്‍ എന്തൊക്കെയാവും എന്നോര്‍ത്തു ഷിജു പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

ഞങ്ങള്‍ കുറെ താഴോട്ടു നടന്നു ഇറങ്ങിപ്പൊയി. തിരിച്ച് എത്തിയപ്പോഴേക്കു നല്ല ഇരുട്ട് ആയിക്കഴിഞ്ഞിരുന്നു.
ചാര്‍വ്വാകനും നിസ്സഹായനും കുമളിക്കടുത്ത് വണ്ടിപ്പെരിയാരില്‍ എത്തിയെന്നു മൊബൈലില്‍ വിളിച്ച് അറിയിച്ചതുകൊണ്ട്, ഇനി വഴിയില്‍ എങ്ങും നിര്‍ത്താതെ മുന്‍പോട്ടു പോകുവാന്‍ തീരുമാനിച്ചു.

ചാര്‍വ്വകന്‍ ചേട്ടന്റെ ബന്ധുക്കളും സുഹ്രുത്തുകളും ചേര്‍ന്ന് ഒരു സംഘം തന്നെ കുമളിയില്‍ കാത്തു നിക്കുന്നുണ്ടായിരുന്നു. രാത്രിയില്‍ സണ്ണിച്ചേട്ടന്റെ നേതൃത്തതിലുള്ള നാടന്‍പാട്ടു ഉണ്ടായിരിക്കും എന്ന വാര്‍ത്ത ഞങ്ങക്ക് ഏറെ സന്തോഷം പകര്‍ന്നു. എന്നാല്‍ എല്ലാ വാദ്യ ഉപകരണങ്ങളോടും കൂടിയ ഒരുപ്രൊഫഷ്ണല്‍ സംഘം ആയിരിക്കും അതെന്നു ഞങ്ങള്‍ കരുതിയതേയില്ല. വിനോദ സഞ്ചാരികള്‍ക്കു നാടന്‍ കലകള്‍ പരിചപ്പെടുത്തുന്ന ഒരു കലാ സംഘമായിരുന്നു അത്.

ഞങ്ങള്‍ക്കായി ക്രമീകരിച്ചിരുന്ന റിസോര്‍ട്ടിലേക്കു പോയി. അധികം ചൂടും തണുപ്പും ഏല്‍ക്കാതെ പുല്പായകൊണ്ട് പൊതിഞ്ഞ ഭിത്തികളുള്ള റിസോര്‍ട്ടിലെ മുറികള്‍ പ്രകൃതിയോടിണങ്ങുന്ന വിധം മനോഹരമായി രൂപകല്‍പ്പന ചെയ്തതായിരുന്നു.

പാട്ടു സംഘത്തിനു വേണ്ട സോമരസവും ഞങ്ങള്‍ക്കുള്ള അത്താഴവും ഉടന്‍ എത്തി. താമസിയാതെ തന്നെ നകാര,ഉടുക്കു തുടങ്ങിയ വാദ്യോപകരണങ്ങളുമായി സണ്ണിച്ചേട്ടനും കൂട്ടരും എത്തി. .ഞങ്ങള്‍ അത്താഴം കഴിച്ചു, സണ്ണിച്ചേട്ടനും സംഘവും അവര്‍ക്കു വേണ്ടതും അകത്താക്കി. ആമുഖമായി സണ്ണിച്ചേട്ടന്‍ നാടന്‍പാട്ടുകളുടെ ചരിത്രവും പശ്ചാത്തലവും അല്പം വിശദീകരിച്ചു.


തലമുറകള്‍ കൈമറിഞ്ഞ് വായ്മൊഴികളായ് ലഭിച്ച നമ്മുടെ നാടിന്റെ കീഴാള സംഗീതത്തിന്റെ ചരിത്രം വിശദീകരിച്ചത് ഞങ്ങള്‍ക്ക് പുതിയ അറിവു പകര്‍ന്നു. മണ്ണിനോടും കാലാവസ്ഥയോടും പടവെട്ടി പൊന്നു വിളയിച്ചവരുടെ പ്രതിഷേധത്തിന്റെയും ആത്മ നൊമ്പരത്തിന്റേയും ഗാഥകളായിരുന്നു ഞങ്ങള്‍ രാത്രി മുഴുവനും കേട്ട പാട്ടുകള്‍. നൂറ്റാണ്ടുകളായി നാടിനെ മുഴുവന്‍ പണിയെടുത്ത് തീറ്റിപ്പോറ്റിയവരുടെ വേദനകള്‍, അധ്വാനത്തിന്റെ ഒരു പങ്കുപോലുമില്ലാത്തവരുടെ അറപ്പുരകള്‍ നിറയുന്നതു കാണുമ്പോല്‍ ഉള്ള നിസ്സഹായത - എല്ലാം ആ പാട്ടുകളില്‍ ഉണ്ടായിരുന്നു.





“പല പാട്ടുകളും ദേവ പ്രീതിക്കാണെന്നു തോന്നാമെങ്കിലും കീഴാളര്‍ അടിസ്ഥാനപരമായി നാസ്തികര്‍ ആയിരുന്നു” സണ്ണിച്ചേട്ടന്‍ വീക്ഷണം അതായിരുന്നു.




ലോകസൃഷ്ടിയേപറ്റിയുള്ള ഒരു പാട്ട് ഇങ്ങനെയാണ്:-

“ആതിയില്ലല്ലൊ, അന്തമില്ലല്ലോ ലക്കാലം പോയാ യുഗത്തില്‍..“
ഇരുളിമില്ലല്ലോ വെളിവുമില്ലല്ലോ ലക്കാലം പോയാ യുഗത്തില്‍
വെള്ളമില്ലല്ലൊ വെളിവുമില്ലല്ലോ ലക്കാലം പോയാ യുഗത്തില്‍“


ആദിയും അന്തവും, വെള്ളവും വെളിച്ചവും ഇരുളും ഇല്ലാത്ത അനാദിയായ കാലം.

അന്ന്..

“പാതി മുട്ട വിണ്ടു പൊട്ടി മേലു ലോകം പൂകിയല്ലോ
പാതി മുട്ട വെന്തു പൊട്ടി കീയു ലോകം പൂകിയല്ലോ“ -

‘ബിഗ് ബാംഗ് തിയറിയോടു സമാനമായി നില്‍ക്കുന്ന വിശ്വാസം‘
സണ്ണിച്ചേട്ടന്‍ ഒരു ശാസ്ത്രകാരനേപ്പോലെ തുടര്‍ന്നു.




അന്നു രാത്രി റെക്കോര്‍ഡു ചെയ്ത ഈ പാട്ടുകളെല്ലാം ക്ലാരിറ്റി കുറവായതുകൊണ്ട് അതിന്റെ ഒറിജിനല്‍ പാട്ടു ശ്രീ. സി.ജെ കുട്ടപ്പനും സംഘവും പാടുന്നത് ഇവിടെ നിന്നും കേള്‍ക്കാം


aadiyillallo | Musicians Available

ചോര നീരാക്കി വളര്‍ത്തിയെടുത്ത നെല്ലില്‍ നിന്നും ഇതര വിളവുകളില്‍ നിന്നും മാത്രമല്ല, ദൈവത്തിന്‍ല്‍ നിന്നും അകറ്റപ്പെട്ട പണിയെടുക്കുന്നവന്റെ ആഹ്ലാദമാണ്, ക്ഷേത്ര പ്രവേശനവിളമ്പരത്തേപറ്റിയുള്ള പാട്ട്.

“അമ്മക്കും ചേത്രത്തി പോകാം അടി ദേവനെ തൊട്ടു തൊഴാമേ“
നാടു ഭരിക്കണ തമ്പ്രാ നമുക്കനുവാദം തന്നെടീ മാലേ...”

എങ്കിലും അവരുടെ ആഹ്ലാദത്തിന്റെ കാരണം മറ്റൊന്നായിരുന്നു..

“പോറ്റി തബ്രാക്കന്മാരെല്ലം വെറും പോയന്മാരാണെടീ മാലേ..“

അചാരങ്ങളോടും അവര്‍ക്കു വെറുപ്പായിരുന്നു..


“കക്കയെടുത്തങ്ങൂതണ തമ്പ്രാ..
ചന്ദനം വാരിയെറിയണ തമ്പ്രാ..
ഉള്ളിലെ കല്ലില്‍ കറങ്ങണ തമ്പ്രാ..“




ammakkum | Music Codes
ശ്രീ സി.ജെ കുട്ടപ്പനും സംഘവും പാടിയത് ഈ പാട്ടും ഇവിടെ നിന്നും കേള്‍ക്കാം

രാവേറെ ചെല്ലുന്നതുവരെ ഞങ്ങള്‍ പാട്ടും പഴംകഥകളുമായി കഴിച്ചു കൂട്ടി.



(ഗവിയിലേക്കുള്ള യാത്ര അടുത്ത ആഴ്ച..)



32 comments:

സജി said...

നല്ല കുളിരുള്‍ല സന്ധ്യാ നേരത്ത് നിരക്ഷരന്റെ മനസില്‍ എന്തൊക്കെയാവും എന്നോര്‍ത്തു ഷൈജു പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

നിരക്ഷരൻ said...

നാടന്‍ പാട്ടുകള്‍ കേള്‍ക്കുമ്പോളെല്ലാം ഓര്‍ക്കാനുള്ളതാണ് ആ രാത്രി. മറക്ക മുടിയാത്. മുളയില്‍ വരഞ്ഞ് ചാലുണ്ടാക്കി കമ്പുകൊണ്ട് അതിനുമേല്‍ നിരക്കുമ്പോള്‍ ശബ്ദമുണ്ടാക്കുന്ന വാദ്യോപകരണം എത്രനേരം ഞാന്‍ ഉരച്ച് ശബ്ദമുണ്ടാക്കിയെന്നോര്‍മ്മയില്ല. തുകല്‍ വാദ്യങ്ങളിലൊന്നില്‍ താളബോധത്തോടെ തന്നെ അച്ചായന്‍ എത്ര നേരം ‘വായിച്ചു’കാണും.! കൈ പൊട്ടീന്ന് പറഞ്ഞ് അടുത്ത ദിവസം പരാതി പറഞ്ഞത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്.

ഓ.ടോ:‌- സംഭവം ഒക്കെ കൊള്ളാം. ഹിമാലയം വരെ പോയിട്ടുണ്ടെന്നുള്ളതും കൊള്ളാം. ബാല നരയുള്ള ഒരാള്‍ താടി തടവിയാല്‍ , അതില്‍ നിന്ന് ആ നര ഒഴിവാക്കി എഴുതാന്‍ ഇനി എന്നാ പഠിക്യാ :)

പാവപ്പെട്ടവൻ said...

എപ്പോഴത്തെയും പോലെ ഇതും ഹൃദ്ദ്യംതന്നെ ,അടിയില്‍ ഉള്‍പ്പെടുത്തിയ ആ പാട്ട് അതിമനോഹാരം...ഇങ്ങനെ ഒരു യാത്രയെ കുറിച്ച് മുന്‍പൊന്നും പറഞ്ഞിരുന്നില്ലല്ലോ ...?

SunilKumar Elamkulam Muthukurussi said...

ആശാനെ, ഈ നാടന്‍ പാടുകളെപ്പറ്റി ആധികാരികമായി വിവരം ഇല്ലാത്ത നമ്മളെ പറ്റിക്കാന്‍ എളുപ്പാ. പലതും ആധുനികര്‍ പഴയ രീതിയില്‍ എഴുതിയത്. (ഉദാ:എന്നെ കണ്ടാല്‍ നിന്നേക്കാളും ചന്തം തോന്നും../പള്ളിവാള ഭദ്രവട്ടകം.. തുടങ്ങിയവ.)
നിങ്ങള്‍ കേട്ടത് അറിയില്ലാട്ടോ. ആ ലക്കാലം പോയ്.. പുതുതാവാനൊരു സാധ്യത ഇല്ലേ എന്ന് സംശയം. ആധികാരികമായി പറയാന്‍ ഞാന്‍ ആളല്ല എന്ന് ജാമ്യം എടുക്കുന്നു. അല്ലെങ്കില്‍ എന്നെ ... :):)
യാത്ര കൊള്ളാം. അടുത്ത വെക്കേഷനു എന്നേം കൂട്ടണേ.
-സു-

കുഞ്ഞൻ said...

സജിച്ചായ..
സന്യാസിയാകുന്നതുപോലെ സഞ്ചാരിയായി മാറിയല്ലെ. ഒരു നല്ല സഞ്ചാരി എന്നുള്ള ഡെഫനിഷൻ “താൻ കണ്ട കാഴ്ചകൾ ശബ്ദങ്ങൾ അനുഭവങ്ങൾ മനോഹരമായി രംഗാവിഷ്കാരം ചെയ്യുമ്പോഴാണ് ആ സഞ്ചാരിയെ സഞ്ചാരി എന്നുവിളിക്കാവുന്നത്”( ഇത് നാൻ താൻ കണ്ടെത്തൽ).. ബൂലോഗത്ത് സഞ്ചാര സാഹിത്യത്തിലൂടെ അവാർഡ് നേടിയ ശ്രീ നിരക്ഷരനേക്കാൾ അല്ലെങ്കിൽ നിരക്ഷരനോടൊപ്പം മനോഹരമായി യാത്രാ വിവരണങ്ങളെഴുതാൻ താങ്കൾക്ക് കഴിയുന്നുവെന്നത് എനിക്കുംകൂടി അഭിമാനത്തിന് വക നൽകുന്നുണ്ട്.

ഇനി ഈ പോസ്റ്റിലെ കാര്യം: ആദ്യത്തെ തയ്യാറെടുപ്പിൽ ഹരീഷിന്റെ സാന്നിദ്ധ്യം വിവരിക്കുന്നുണ്ടെങ്കിലും പിന്നീടുള്ള യാത്രയിൽ ഹരീഷ് രംഗത്ത് പ്രത്യക്ഷപ്പെടുന്നില്ല. ഒരു ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ട്.

“കോളേജില്‍ പഠിച്ചിരുന്ന കാലത്തു വരേണ്ടതായിരുന്നു ഇവിടെ..” എന്നു പറയുന്ന നിരു, കോളേജ് വിദ്യഭ്യാസകാലഘട്ടത്തിൽ താങ്കൾ മറ്റെയാളായിരുന്നുവല്ലെ...!!! കവി.. കവി..

തുടർന്നുള്ള രംഗങ്ങൾക്കായി കാതോർത്തുകൊണ്ട്...

അനില്‍@ബ്ലോഗ് // anil said...

അച്ചായാ..
എല്ലാം മിസ്സായി.
എന്തായാലും അതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഞാന്‍ ഒറ്റക്ക് അതുവഴി വണ്ടിയോടിച്ചു പോന്നു.

സജി said...

ഹ ഹ നിരക്ഷരന്‍,
മറക്കാന്‍ പറ്റാത്ത ഒരു ദിവസം അല്ലേ..
പിന്നെ, ഒകെ നര വെട്ടിക്കളഞ്ഞിരിക്കുന്നു.
തൃപ്തിയായോ?
പാവപ്പെട്ടന്‍..
എല്ലാം പെട്ടെന്ന് ആയിരുന്നു. ഒരുമിച്ചു നാട്ടില്‍ ആയിരുന്നതുകൊണ്ട് പോയി എന്നു മാത്രം.പിന്നെ എവിടം വരെ ആയി നമ്മുടെ മീറ്റ്?

സുനില്‍,
ആധികാരികമായി പറയാന്‍ ഞാന്‍ ആളല്ല. സണ്ണിച്ചേട്ടന്‍ പറഞ്ഞ അറിവുകളാണ് ഏറെയും. എന്തായാലും, പലതും പുതിയതും രസകരവുമായിരുന്നു ആ അനുഭവം. അമച്വേര്‍സ് ആയിരുന്നു എന്നതു കൊണ്ട് വളരെ ആസ്വാദ്യകരവും പറഞ്ഞതെല്ലാം വിശ്വാസ്യവുമായി തോന്നിയിരുന്നു.കൂടുതല്‍ പറയാന്‍ അറിയില്ല.

കുഞ്ഞന്‍,
യാത്ര ഒരു പഴയ ശീലമാണ്‍. ബ്ലൊഗര്‍ ആയതുകൊണ്ട് ചുമ്മാ എഴുതുന്നു. അല്ലെങ്കില്‍ ഇതൊക്കെ ആരു കേള്‍ക്കാന്‍!
നല്ല വാക്കുകള്‍ക്കു നന്ദി.

kichu / കിച്ചു said...

അച്ചായനിതെന്താ ബൂലോഗ സഞ്ചാരി ആകാന്‍ തുനിഞ്ഞിറങ്ങിയിരിക്കയാ അല്ലേ.. നീരൂ ജാഗ്രതൈ :)

jayanEvoor said...

അപ്പോ ഇതു തന്നെ പരിപാടി!?

അച്ചായനിപ്പോ ഗൾഫിലോ, നാട്ടിലോ!?

Unknown said...

നന്നായിട്ടുണ്ട്,.... പോരട്ടെ ഇനിയും...

Manoraj said...

അച്ചായാ പോസ്റ്റ് നന്നായി. നിരക്ഷരന്റെ ബസ്സിൽ മുൻപൊർക്കൽ കണ്ടെന്ന് തോന്നുന്നു ഈ യാത്രയെ പറ്റി.. പക്ഷെ ധൃതിയിൽ പറഞ്ഞ് തീർത്തതെന്തേ? അങ്ങിനെ ഒരു ഫീൽ.. നാടൻ പാട്ടുകൾ എന്നും മനസ്സിൽ നിൽക്കുന്നവയാ.. ഹാ.. നിങ്ങളുടെയൊക്കെ (SNDP) യോഗം.. ഹള്ളേലൂയ.. സ്തോത്രം..

Muhammed Shan said...

:)

Junaiths said...

അച്ചായ അസൂയ തോന്നുന്നേ...അര്‍മ്മാദിച്ചല്ലേ...

നല്ല പാട്ടുകള്‍..നാടന്‍ പാട്ടുകളെ ഒരിക്കലും സണ്ണി ചേട്ടന്റെ വീക്ഷണങ്ങളിലൂടെ നോക്കിയിരുന്നില്ല..

ഗവിയാത്രയുടെ വിവരണത്തിനായ് കാത്തിരിക്കുന്നു..

സജി said...

കിച്ചു,
ഞാനും നീരുവും സിന്‍ഡിക്കേറ്റ് യാത്രികരാ.( പണ്ടു ഞാഞ്ഞൂള്‍ പറഞ്ഞില്ലേ, ഞാനും മൂര്‍ഖന്‍ ചേട്ടനും കൂടി ഒരാളെ കൊത്തിക്കൊന്നു എന്നു...അതുപോലെ)

ജയന്‍ ഏവൂര്‍,
ഇപ്പോള്‍ ഗള്‍ഫില്‍. ഇനി മീറ്റിനു നാട്ടില്‍.
ലിനു.. നന്ദി.
മോനേ മനോരാജേ..
എന്താ അവസാനം പറഞ്ഞേ, സൂചി വില്‍പ്പനയാണല്ലേ... ങുഹും ഞാനെടുത്തോളാം...

ഷാന്‍ .. നന്ദി, വായനയ്ക്കും അഭിപ്രായത്തിനും.

ജുനൈത്,
അടുത്ത ആഴ്ച ചലോ ഗവി....

ചേച്ചിപ്പെണ്ണ്‍ said...

thodu[puzhakkumapappuram ente ammaveedundayirunnu ..
nandi ezhuthinu
:)

കൂതറHashimܓ said...

നല്ല പട്ടുകള്‍ ഞാന്‍ അവ 8 തവണ കെട്ടു..!!, നല്ല രസം... :)
പുല്പായകൊണ്ട് പൊതിഞ്ഞ ചുമരുകള്‍ എനിക്കിഷ്ട്ടായി.

Ashly said...

ആഹാ....ഇത് ഗോല്ലാം !!!ആ ഫസ്റ്റ് പടം....നന്നായിടുണ്ട്.

നിരക്ഷരൻ said...

@ കുഞ്ഞന്‍ -

നിരു, കോളേജ് വിദ്യഭ്യാസകാലഘട്ടത്തിൽ താങ്കൾ മറ്റെയാളായിരുന്നുവല്ലെ...!!! കവി.. കവി..

കവിയല്ല കുഞ്ഞാ കപി കപി.... :) :)
എന്നങ്ങ് കൊല്ല്... :)

സജി said...

ചേച്ചിപെണ്ണേ..
അതെവിടെയാണ്?...അവിടമൊക്കെ നമ്മുടെ രാജ്യമാണു കേട്ടോ?

കൂതറ,
ഇനി കുമളി/തേക്കടി പോകുന്നെങ്കില്‍ അറിയിക്കൂ, ഡിറ്റെയിത്സ് തരാം.. താമസിക്കാന്‍ നല്ല സ്ഥലം തന്നെ..

ക്യാപ്റ്റണ്‍,
ചിരിക്കാതെ വയ്യ...ആ പടം മാത്രം മൊബൈലില്‍ എടുത്തതാണ്. ബാക്കിയെല്ലാം ഒരു കൂറ്റന്‍ ക്യാമറയിലും, എങ്ങിനെയുണ്ട് എന്റെ പടം പിടുത്തം?

കുഞ്ഞാ,
കവിയും കപിയുമല്ല.....ഗാമുകന്‍...

Unknown said...

എല്ലാവരും കൂടി അര്‍മാദിച്ചു അല്ലെ..?കലക്കി.... ഞാനും പോയിരുന്നു കഴിഞ്ഞ മാസം ആ റൂട്ടില്‍ കുട്ടിക്കാനം വരെ. ഗവി പോവാന്‍ കഴിഞ്ഞില്ല. എവിടെ ഗവി വിവരണങ്ങള്‍?

ചാർ‌വാകൻ‌ said...

ആ കൂട്ടത്തിൽ കൂടിയ ഒരുവനാണ്,ഇതെഴുതുന്നത്.അച്ചായനും,നിരക്ഷരനുമൊക്കെ നല്ല അനുഭവമായി ഓർക്കുന്നതിൽ നന്ദിയുണ്ട്.സുനിലിന്റെ കമന്റിനോട് ചെറുതായി പ്രതികരിക്കണമെന്നു തോന്നുന്നു.നാടൻ പാട്ടുകൾ അടച്ചു വെച്ച പുസ്തകമല്ല.സി.ജെ.കുട്ടപ്പൻ മുതൽ കലാഭവൻ മണിവരെ പൊതുസമൂഹത്തിലേക്കു വിക്ഷേപിച്ച പാട്ടുരീതിയാണ്.ഇത് ഇവർക്ക് കിട്ടിയത് പാരമ്പര്യ പാട്ട്/പറച്ചിൽ സംസ്കാരത്തിൽ നിന്നുമാണ്.നൂറ്റാണ്ടുകളോളം വാമൊഴിയിൽ മാത്രം നിലനിന്ന ഈ പാട്ടുരീതി,നമ്മളിന്നു കേൾക്കുന്ന മലയാള ഭാഷയ്ക് അന്യമാണ്.പല വാക്കുകളും ഞങ്ങൾക്കുപോലും പിടിയില്ല.ഓരോ ജാതിസമൂഹത്തിനും വ്യത്യസ്ത അനുഷ്ടാനങ്ങളുള്ളതുപോലെ ,വ്യത്യസ്ഥ പാട്ടുകളുമുണ്ട്.ആദിവാസി-ഗോത്ര ജനതയുടെ ഭാഷപോലും,കേരളത്തിലുള്ളവരാണോ എന്നു ശ്ങ്കതോന്നും.അതുകൊണ്ടുതന്നെ പൊതുഇടങ്ങളിലേക്ക് പാട്ടുകളെ കൊണ്ടുവരുമ്പോൾ ആധുനിക ചേരുവകൾ വരേണ്ടതുണ്ട്.ഇതൊരു അടഞ്ഞ വിഷയമല്ലെന്ന് ആദ്യം സൂചിപ്പിച്ചല്ലോ.ഇവിടെ താളത്തിനാണ് പ്രാധാന്യം.വിഷയം രണ്ടാമതേ വരൂ.താളം രൂപപ്പെടുന്നത് വായ്താരിയിലാണ്.വായ്താരിയുടെ ടെമ്പോ അനുസരിച്ച്,മൂഡും മാറുന്നു.ഒരുവായ്താരിയിൽ തന്നെ ആർക്കും ഇടപെടാനോ,വിഷയം അവതരിപ്പിക്കാനോ കഴിയുന്നതാണ്.ഒരാളോ,ഒരു കൊച്ചുസംഘമോ അവതരിപ്പിക്കുകയും,ബാക്കിയെല്ലാവരും കാണികളോ,കേൾവികാരോ ആകുന്ന ഒരു സംസ്കാരമല്ല,ഗോത്ര ജനതയുടെ.അതുകൊണ്ടാണ്,സജി അച്ചായന് ‘നകാര’ കൊട്ടാൻ കഴിഞ്ഞത്.സുനിലുവന്നാൽ താങ്കൾക്കും കഴിയും.സംഗീത ത്തെപറ്റിയുള്ള എല്ലാ വിഷയങ്ങളും ,പ്രായോഗികമായി മാത്രമോ ബോധ്യപ്പെടുത്തുവാനകൂ.അല്പസൊല്പം ‘ശാസ്ത്രീയത’യും കൈവശമുള്ളതിനാലാണ് പറയുന്നത്.

ഒഴാക്കന്‍. said...

അച്ചായാ, ഇനി യാത്ര പോകുമ്പോള്‍ നമ്മളെയും ഇലിക്ക് പറ്റുമെങ്കില്‍ കൂടാമല്ലോ

Prasanna Raghavan said...

സജി, യാത്രാനുഭവങ്ങള്‍ രസമായി. ചാര്‍വാകന്റെ കമന്റ് ഗംഭീരമായി.

സജി said...

ജിമ്മി,
അടുത്ത ആഴ്ച രണ്ടാം ഭാഗമായി ഗവി വിശേഷങ്ങള്‍ പങ്കു വയ്ക്കുന്നു. വായിക്കാന്‍ മറക്കല്ലേ.

ചാര്‍വ്വാകന്‍ ചേട്ടന്‍,
വിശദീകരിച്ചതിനു നന്ദി. ഇത്ര അധികം ഉപകരണങ്ങള്‍ താങ്കള്‍ സമര്‍ദ്ധമായി വായിക്കുന്നു എന്നത് ഞങ്ങളെ അല്‍ഭുതപ്പെടുത്തികെട്ടോ! നാടന്‍പാട്ടിന്റെ ആ ടെമ്പോ മനസിലാക്കാനും, തീരും വരെ നകാര കൊട്ടാനും കഴിഞ്ഞതില്‍ എനിക്കും അഭിമാനം തോന്നുന്നു. പിന്നെ, നിരക്ഷരന്‍ വായിച്ച ഉപകരണത്തിന്റെ പേര്‍ എന്തായിരുന്നു?

ഇനിയും നമുക്കു ഇത്തരം യാത്രകള്‍ നടത്തണം. കൊട്ടിയതിലും പാടിയതിലും ഉപരി, നാടന്‍ പാട്ടിനേപ്പറ്റിയും, ആര്‍ക്കും ലജ്ജ തോന്നുന്ന ഭൂതകാല ഫ്യൂഡല്‍ സംസ്കാരത്തെയും, അതിനെതിരെയുള്ള പണിയെടുക്കുന്നവന്റെ പാട്ടുലൂടെയുള്ള പ്രതുഷേധത്തേയും പറ്റി കേട്ട വാക്കുകള്‍ മറക്കാന്‍ കഴിയില്ല.
നന്ദി, അങ്ങിനെയൊരു അവസരം ഒരുക്കിയതിനു.

MKERLAM,

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

siya said...

അവധിക്കാല യാത്ര എല്ലാം കൊണ്ടും നല്ലതായി എന്ന് ഇത് വായിച്ചപോള്‍ മനസിലായി ..ആ കുരിശു മലയുടെ ഫോട്ടോ ഇവിടെ കാണാന്‍ സാധിച്ചതില്‍ അച്ചായനോടും നന്ദി പറയുന്നു .കുറെ ആയി അവിടെ ഒന്ന് പോകണം എന്ന് വിചാരിക്കുന്നു .വാഗമണ്‍ ,മുട്ടം ഒരിക്കല്‍ അത് വഴി ഞാന്‍ പോയിട്ടുണ്ട് ..ഇനി എല്ലാം ഒന്ന് കൂടി പോയി കാണണം .ഇതൊക്കെ കാണുമ്പോള്‍ ആശകളും കൂടും

ചാർ‌വാകൻ‌ said...

ജനകീയ സംഗീതത്തെ പറ്റി ഞാനൊന്നുരിയാടി.
http://aralikootam.blogspot.com/ അവിടെ ചെന്നാൽ കൂടുതൽ പറയാമ്മെന്നു തോന്നുന്നു.

Anil cheleri kumaran said...

നല്ല വിവരണം.

മൻസൂർ അബ്ദു ചെറുവാടി said...

നല്ല ഫോട്ടോസും വിവരണങ്ങളുമൊക്കെ ഉടനെ വിട്ടാലോ എന്ന മൂഡില്‍ എത്തിച്ചിട്ടുണ്ട്.

നിസ്സഹായന്‍ said...

പരിപാടിയില്‍ ഞാനുമുണ്ടായിരുന്നു. ഹൃദ്യമായ രീതിയില്‍ യാത്രാവിവരണങ്ങള്‍ അവതരിപ്പിച്ച അച്ചായന് നന്ദി !
സുനില്‍ നാടന്‍ പാട്ടുകളെക്കുറിച്ച് ഉന്നയിച്ചിരിക്കുന്ന സംശയം ചാര്‍വാകന്‍ അല്പം കൂടി വിശദികരിച്ചാല്‍ കൊള്ളാം.
“ആദിയില്ലല്ലൊ,രന്തമില്ലല്ലോ ലക്കാലം പോലാ യുഗത്തില്‍."- എന്ന പാട്ടിലെ ആശയം ആധുനിക ബിഗ്ബാംഗ് തിയറിക്കു സമാനമായി വരുന്നെന്നൊക്കെ പറഞ്ഞാല്‍ , ആധുനികരാരെങ്കിലും ഇത്തരം ആശയം വെച്ച് നാടന്‍പാട്ടിന്റെ ശൈലിയിയില്‍ കാച്ചിയതായിരിക്കുമോ എന്നാണ് ആ സംശയം. പ്രാകൃതനായ ആദിവാസിയുടെ മനസ്സില്‍ ഇത്തരം തത്വചിന്താപരമായ ഭാവനയ്ക്ക് ഇടമുണ്ടാകുമോ ? ബ്രഹ്മാണ്ഡസങ്കല്പം പോലെ ബൃഹത്തായതൊക്കെ ബ്രാഹ്മണമനസ്സിലല്ലേ വിരിയാന്‍ സാധ്യതയുള്ളു ?

ചാർ‌വാകൻ‌ said...

നിസഹായൻ പ്രകടിപ്പിച്ച സന്ദേഹം പ്രസക്തമാണ്.
ഏതു സാമൂഹ്യ ജനതയും നേരിട്ടൊരു ചോദ്യമാണ്’‘ഭൂമിയെന്നുണ്ടായി,ഭൂമിയെങ്ങനെയുണ്ടായി,ഈ ഭൂമിക്കെത്ര വയസ്സായി’‘.സെമിറ്റിക് മതസങ്കല്പം ‘കൃത്യ’മായി പറയുന്നത് ദൈവമുണ്ടാക്കിയെന്ന്.ഏഴാം നാൾ മനുഷ്യനേയും ,അവനാവശ്യമായ ജീവജാലങ്ങളേയും അനുബന്ധ സാഹചര്യങ്ങളേയും.അതുകൊണ്ട് ദൈവമറിയാതെ ഒരു ചലനവും ഭൂമിയിൽ ഉണ്ടാവുന്നില്ല.എല്ലാ മതബോധനവും ഇത്തരം ചില ‘പാഠങ്ങൾ’ പഠിപ്പിക്കുന്നുണ്ട്.അത്തര മൊരു സങ്കല്പമാണ് മേൽ ചൊന്ന പാട്ടിലുമുള്ളത്.ഇത് ആധുനിക സയൻസുമായി കൂട്ടികെട്ടുന്നത് മണ്ടത്തരമാണ്.ഏതു കണ്ടുപിടിത്തമോ,സാങ്കേതിക വളർചയോ ഉണ്ടാകുമ്പോൾ അതു ഞങ്ങളെ’പൊത്തക’ത്തിലുണ്ടന്ന മേനി അതാരുപറഞ്ഞാലും ചിരിച്ച് തള്ളികളയേണ്ടുന്നതാണ്.പിന്നെ ഇന്നീ കാണൂന്ന(കേൾക്കുന്ന)നാടൻ പാട്ടുകൾ ,ഏകശിലാരൂപമല്ലാത്തതിന്റെ കാരണം.,കീഴാള ജനത ,വ്യത്യസ്ത ‘ഗോത്ര സ്വത്വം’ പേറുന്നവരും,വ്യത്യസ്ത കാമനകളും-ജീവിത സങ്കല്പങ്ങളും തലമുറകളിലേക്ക് വിക്ഷേപിച്ചു കൊണ്ടാണ് നിലനിൽക്കുന്നത്.വെട്ടിയാർ പ്രേംനാഥിനെ പോലെ ചിലർ ഈ രംഗത്തു നടത്തിയ പഠനങ്ങൾ ശ്രദ്ധിച്ചാലറിയാം.വിഷയം വേറേയായതിനാൽ ഇവിടിതുമതി.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

കൂടെ കൂടാത്തതില്‍ നിരാശയുണ്ട്.ആശംസകള്‍.....
വെള്ളായണി

Manikandan said...

സജിഅച്ചായന്റെ ഈ ബ്ലോഗില്‍ എത്താന്‍ ഞാന്‍ വളരെ വൈകി. മുന്‍പ് ഒരിക്കല്‍ പോയിട്ടുള്ള സ്ഥലമായതിനാല്‍ ഗവി യാത്രയിലൂടെ തുടങ്ങാം എന്ന് കരുതി. കണ്ടകാഴ്ചകള്‍ പൊടിതട്ടിയെടുക്കുകയും ആ‍വാമല്ലൊ. ആശംസകള്‍.