Wednesday, November 24, 2010

ആടു ജീവിതം..പൊള്ളുന്ന കഥ!(റീ ലോഡഡ്)

1994. നവംമ്പര്‍ മാസം. ബോംബയിലെ ബാപ്പൂട്ടിക്കയുടെ മുറി. ചെറിയ തണുപ്പുള്ള രാത്രിയില്‍ എല്ലാവരും കൂട്ടം കൂടിയിരിന്നു.
ഗള്‍ഫിനു പോകാനുള്ളവര്‍..
പോയിട്ട് ജോലി കിട്ടാതെ തിരിച്ചു വന്നവര്‍..
ഏജന്റ് കബ്ബളിപ്പിച്ചു പണം നഷ്ടപ്പെട്ടവര്‍..

അക്കൂട്ടത്തില്‍ ഞാനും ജയ്സനും..


“എന്‍ വീട്ടില്‍ ഇരവ് അങ്കേഇരവാ....?”
മനോഹരമായി പാടുകയാണ്‍ ശെല്‍‌വം. ബീഡിക്കറ പിടിച്ച പല്ലുകള്‍..എണ്ണ പുരട്ടാതെയും, ചീകി ഒതുക്കാതെയും പാറിപ്പറന്ന അനുസരണം കെട്ട ചെമ്പന്‍ മുടി..
എങ്കിലും ശെല്‍‌വത്തിന്റെ മുഖത്തിനു ഒരു കുട്ടിത്തം ഉണ്ടായിരുന്നു..

“ചൌതിക്ക് പോകറേന്‍ അണ്ണാ” ശെല്‍‌വം തമിഴകത്തു നിന്നും ബോംബയില്‍ വന്നത് അതിനാണ്
“എന്ന വേലൈ തമ്പീ” എനിക്കറിയാവുന്ന തമിഴില്‍ ചോദിച്ചു.
“വേല ഒണ്ണും തെരിയാതണ്ണാ, ‘ആടു മേയ്പ്പന്‍‘ എന്റ് ഏശന്റു ശൊല്‍‌റാറേ!” കറപിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു.
“അപ്പടിയാ”
ദിവസങ്ങള്‍ കടന്നു പോയി. മിക്ക രാത്രികളിലും ശെല്‍‌വം പാട്ടു പാടും.
അങ്ങിനെ ഒരു ദിവസം, ശെള്‍വം സൌദിക്കു പോയി.. കുറെ ദിവസങ്ങള്‍ക്കുള്ളില്‍ ഞാനും.

സൌദി ജീവിതത്തിനിടയില്‍ പട്ടണ വാസിയായിരുന്ന ഞാന്‍ ചിലപ്പോഴൊക്കെ ചുട്ടു പൊള്ളുന്ന മരുഭൂമിയിലൂടെ കടന്നു പോകറുണ്ടായുരുന്നു.
അപ്പോഴൊക്കെ എന്നെ അല്‍ഭുതപ്പെടുത്തിയ ഒരു കാഴ്ചയുണ്ട്.
തിള‍ച്ചു മറിയുന്ന മണല്‍ പരപ്പില്‍.. കാക്ക കാലിന്റെ തണലു പോലുമില്ലാതെ...ആടിനു മുന്‍പില്‍ നടക്കുന്ന പഴന്തുണി കെട്ടു പോലുള്ള മനുഷ്യന്‍..
ഒരു കൈയ്യില്‍ നീണ്ട വടിയും. മറു കൈയ്യില്‍ ഉണങ്ങി വരണ്ട കുറെ കുബ്ബൂസ് കഷണങ്ങളും
അതെ ആടു മേയ്പ്പന്‍!!

ഞാന്‍ കാതോര്‍ക്കാന്‍ ശ്രമിക്കും ആ പഴയ പാട്ടു കേള്‍ക്കാന്‍ കഴിയുമോ..

“എന്‍ വീട്ടില്‍ ഇരവ് ..അങ്കേ ഇരവാ....?”

ഉഷ്ണക്കാറ്റിന്റെ ചൂളം വിളിയല്ലാതെ ഒന്നും കേള്‍ക്കാറില്ല..
ഇപ്പോഴും ശെല്‍‌വം പാടുന്നുണ്ടാവുമോ..

അതോ, ഏതെങ്കിലും “മോശടു വാടയുള്ള അര്‍ബ്ബാബിന്റെ“ ആട്ടും തുപ്പും ഏറ്റ്..
പാവം ശെല്‍‌വം..
ആടു ജീവിതം...

ആട്ടിടയനല്ലാതിരിന്നിട്ടും.. ആടുമേയ്ക്കാന്‍ പോയ ശെല്‍‌‌വത്തിന്റെ കഥ അവിടെ നില്‍ക്കട്ടെ.!
നജീബ്ബ് അങ്ങിനെയല്ലായിരുന്നു.
ആട്ടിടയനല്ല, ആടുമെയ്ക്കാന്‍ പോയതും അല്ല..പക്ഷേ, ആട്ടിടയനായി, അല്ല- ആട്ടിന്‍ കൂട്ടത്തിലെ തിരിച്ചറുവുള്ള ഒരു ആടായി ജീവിക്കേണ്ടി വന്നു നജീബിന്
മറ്റാരുടെയോ വിധി, വില കൊടുത്തു വാങ്ങി,നബ്ബി തിരുമേനിയുടെ മണ്ണില്‍, നാല്‍ക്കാലിയായി ജീവിച്ച നജീബ്.
ഓരോ പ്രവാസിയുടെയും മനസ്സില്‍ തീ കോരിയിടുന്ന കഥയാണ്, ബഹ്‌റൈന്‍ ബ്ലോഗ്ഗേഴ്സിന്റെ അഭിമാനമായ ബന്യാമിന്റെ
“ആടു ജീവിതം”!


(2008 നവംമ്പറില്‍ ബഹറില്‍ ബൂലോകത്ത് പ്രസിദ്ധീകരിച്ച കുറിപ്പ് )

6 comments:

faisu madeena said...

thanks ..

yousufpa said...

ആടുജീവിതം ഇന്നലെ മുതൽ വായിക്കാൻ ആരംഭിച്ചു.മനസ്സ് വളരെ ഏറെ പ്രക്ഷുബ്ധമാണ്.ആടുജീവിതമല്ലെങ്കിലും അറബിയുടെ നിർദയപരീക്ഷണങ്ങളിൽ ബലിയാടായ ഒരു വ്യക്തിയാണു ഞാൻ.പുസ്തകത്തിലെ ഓരൊ വരികൾ വായിക്കുമ്പോഴും എനിയ്ക്കാ കാലം ഓർമ്മ വരുന്നു.

കിരണ്‍ said...

ആടുജീവിതം ഞാന്‍ ആദ്യമായി വായിച്ച പുസ്തകം ആണ്. (അവസാനമായും)

Manju Manoj said...

ഒരുപാട് പറഞ്ഞു കേട്ടു ആടുജീവിതതിനെ പറ്റി... ഇതുവരെ വായിക്കാന്‍ പറ്റിയില്ല... ഗള്‍ഫും മരുഭൂമിയുമൊക്കെ കേട്ടറിവ് മാത്രമുള്ള എനിക്ക് അതൊരു പുതിയ അനുഭവം ആകും എന്ന് തോന്നുന്നു... ഓര്‍മ്മകള്‍ നന്നായി സജിഅച്ചായാ....

വീകെ said...

ഞാൻ വായിച്ചിരുന്നു അച്ചായാ...
നജീബിനെ പോലെ ആടു മേക്കുന്നവരെ ഞാനും കണ്ടിട്ടുണ്ട് സൌദിയിൽ..!!

മുടി നീട്ടി വളർത്തി,ജട പിടിപ്പിച്ച്,ഇരിങ്ങായം പോലെ കറുത്ത ഒരു അറബിക്കുപ്പായം മാത്രം ധരിച്ച്,കാലിൽ ഒരു ചെരിപ്പു പോലുമില്ലാതെ, ഒരു നീണ്ട വടിയും പിടിച്ച്, കറുത്തിരുണ്ട മലയിറങ്ങി വരുന്ന മനുഷ്യക്കോലം പോലുമില്ലാത്ത ഒരു മനുഷ്യനെ....!!

പക്ഷെ, ഞങ്ങളോട് സംസാരിച്ചില്ല. ആരെയൊ പേടിച്ചിരുന്നു അയാൾ...!
ഞങ്ങളുടെ കയ്യിൽ നിന്നും ഒരേ ഒരു സിഗററ്റു മാത്രം വാങ്ങി കത്തിച്ച്,പൊതിഞ്ഞു പിടിച്ച് ഇരുത്തി വലിച്ചു കൊണ്ടു വീണ്ടും മലകയറും...!

ശ്രീ.ബന്യാമിന്റെ‘ആടുജീവിതം’ വായിച്ചപ്പോഴാണ് ‘ഏതോ ഒരു നജീബ്’ ആയിരുന്നിരിക്കില്ലെ അയാളും...!?
ബന്യാമിന് അഭിവാദ്യങ്ങൾ..

Unknown said...

ഗള്‍ഫ്‌ കാരന്‍റെ വേറൊരു മുഖം







http://automateinfo.com