Wednesday, October 15, 2008

ചിട്ടി ആയി ഹൈ..

ഏതോ സ്നേഹിതൻ പറഞ്ഞു, പങ്കജ് ഉദാസിന്റെ ചിട്ടി ആയി ഹൈ എന്ന ഗസൽ വളരേ നന്നാണെന്ന്. അന്ന് തന്നെ ഒരു കാസറ്റ് വാങ്ങി കേട്ടു. വളരേ മനോഹരമായ ഈണവും പങ്കജിന്റെ മധുരമായ സ്വരവും! പക്ഷെ ഉറുദുവിലുള്ള വരികളായിരുന്നതിനാൽ കാര്യമായൊന്നും മനസ്സിലായില്ല.

ആയിടക്ക് അബഹ (സൌദി അറേബ്യ)യിൽ നിന്നും കുറേ കെട്ടിടനിർമ്മാണ സാധനങ്ങൾ ഞങ്ങളുടെ കമ്പനി വാങ്ങിച്ചു. അതു കൊണ്ടുവരുന്നതിന്റെ ഉത്തരവാദിത്വം എനിക്കായിരുന്നു. ഒന്നു രണ്ട് ട്രെയിലർ നിറച്ച് മുറബുഅ (തടി), ഹല്ലാത്ത (മിക്സർ മെഷീൻ) ഗംത (ക്ലാമ്പ്) തുടങ്ങിയവയുണ്ട്. ഏതായാലും കുറേ സമയം കിട്ടും, ഗസൽ കാസറ്റും കയ്യിലെടുത്തു.

രാവിലെ തന്നെ അബഹയിലെത്തി. നല്ല തണുപ്പുള്ള സ്ഥലം. ജോലിക്കാർ പണി തുടങ്ങി. ഞാൻ പതിയേ നടക്കാനിറങ്ങി. ഏതെങ്കിലും ഒരു ഹൈദ്രാബാദിയേയൊ യു.പി.ക്കാരനേയോ കണ്ടുപിടിക്കണം. കാസറ്റ് കേൾപ്പിച്ച് അർത്ഥം പറയിക്കണം.

പക്ഷെ തരപ്പെട്ടത്, ഒരു പാക്കിസ്ഥാനിയെയാണ്. ചെമ്പൻ മുടിയും പൂച്ചക്കണ്ണുകളുമുള്ള വൃദ്ധനായ ഒരു പഠാണി. പഠാണികൽ പൊതുവേ പോഷ്തു സംസാരിക്കുന്നവരാണ്. ഉറുദു പണ്ഡിതന്മാർ കുറവാണ്.
എന്റെ വിനയപുരസ്സരമുള്ള അഭ്യർത്ഥന പഠാണി തള്ളിക്കളഞ്ഞില്ല. ഞങ്ങൾ തൊട്ടടുത്ത അയാളുടെ മുറിയിൽ ചെന്നു. തീരേ വൃത്തിയില്ലാത്ത അയാളുടെ മുറിയുടെ മൂലക്ക് ഒരു വില കുറഞ്ഞ കാസറ്റ് പ്ലെയർ.

ചിട്ടി ആയി ഹൈ ആയി ഹൈ
ചിട്ടി ആയി ഹൈ.


ഇടക്കിടക്ക് അയാൾ നിറുത്തും. വളരേ പതിഞ്ഞ ശബ്ദത്തിൽ അർത്ഥം വിശദീകരിച്ചു തരും. ദീർഘവർഷങ്ങൾ അറേബ്യൻ മരുഭൂമിയിൽ കഷ്ടപ്പെട്ടതിന്റെ അടയാളങ്ങൾ അയാളുടെ മുഖത്തുണ്ടായിരുന്നു.

ഓരോ വരികൾ കഴിയുംതോറും അയാളുടെ ഭാവം മാറി വരുന്നതു പോലെ തോന്നി.

ബഡെ ദിനോം കേ ബാദ്, ബേവത്നോകി യ്യാദ്..
ബദന്‍ കീ മിട്ടീ ആയി ഹേ..


നാളുകൾക്കു ശേഷം വന്ന കത്ത്, എന്റെ ജന്മനാടിന്റെ ഒരുപിടി മണ്ണ്, ഞാൻ ഓടി നടന്നു വളർന്ന എന്റെ കൊച്ചു ഗ്രാമത്തിലെ ഒരു തുണ്ടു ഭൂമി എന്റെ കയ്യിൽ വന്നതു പോലെ. വളരേ നാളുകൾക്കു ശേഷം ഞാൻ എല്ലാം ഓർത്തു പോകുന്നു...എല്ലാം..

പന്മജ് ഉദാസിന്റെ ശബ്ദം ഉച്ചസ്ഥായിയിലെത്തി.

ഊപര്‍ മേരാ നാം ലിഖാ ഹേ
അന്തര്‍ ഏക് പൈഗാമ് ലിഖാഹേ..


കൊതി തീരുവോളം ഒരിക്കലും ഒരുമിച്ചിരിക്കാൻ കഴിയാതെ,
എന്നും പറന്നു പോകുന്ന ഭർത്താവിനെ ഓർത്തു കൊണ്ട്, അങ്ങകലെ ഏതോ കുഗ്രാമത്തിൽ കഴിയുന്ന ആ പഠാണി സ്ത്രീയെ ഞാനോർത്തു. ..
അനാഥത്വം നിഴലിക്കുന്ന പഠാണിക്കുട്ടികൾ.
അയാളുടെ ശബ്ദത്തിന് നേരിയ ഇടർച്ച തോന്നിയോ? പക്ഷെ എനിക്കയാളെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല്ല്ല...അയാളുടെ വാക്കുകൾ ദൃശ്യങ്ങളായി മാറുകയായിരുന്നു.

യേ പര്‍ദേസ് പേ ഗാനേ വാലെ ..
ലൌട്ട് കേ ഫിര്‍ ന ആനേ വാലേ..

തിരിച്ചു വരാൻ കഴിയാതെ നാടു വിടേണ്ടി വന്നവരേപ്പറ്റി പറയുമ്പോഴേക്കും അയാൾക്ക് തുടരാൻ ആയില്ല. കുഴിഞ്ഞ കണ്ണുകളിൽ ഒരു വല്ലാത്ത ഭാവം! അയാൾ ഇരുന്ന കട്ടിലിൽ പതിയെ കിടന്നു. ഹൃദയം തകർക്കുന്ന വരികൾ തുടർന്നു..

പഞ്ചി പിഞ്ചര തോഡ് കെ ആജാ..
ദേസ് പരാസ്..


കൂടു തകർത്തു പറന്നു വരാൻ വിളിക്കുന്ന ഇണക്കിളിയുടെ നെഞ്ചു പിടഞ്ഞ കരച്ചിൽ ഞാൻ കേട്ടു. ആരും അർത്ഥം പറഞ്ഞു തരേണ്ടി വന്നില്ല.


(മറ്റൊരു പാട്ടു പോസ്റ്റു കൂടി.. ഒരു പഴയ പോസ്റ്റ്)

Wednesday, July 16, 2008

11. പ്രേമം ഫോണ്‍ വഴി.

മാത്തപ്പന്‍ ഈരാ‍റ്റു പേട്ടയില്‍ നിന്നും സകലം പിടുത്തവും വിട്ടാണ് പാലാ വഴി ഡല്‍ഹിയില്‍ എത്തിയത്.
പിന്നെ കുറച്ചു കാലത്തേക്ക് നാടിനും നാട്ടാര്‍ക്കും മാത്തപ്പനേപ്പറ്റി ഒരു വിവരവും ഇല്ലായിരുന്നു.

ഇപ്പോള്‍,തലസ്ഥനത്ത് മാത്തന്‍ ഒരു കമ്പ്യൂട്ടര്‍ കമ്പനിയുടെ ഡയറക്ടര്‍ ആണ്.

കോട്ടിന്മേല്‍ കൊട്ടും ടൈയ്യും പപ്പാസും ഇട്ട് വല്യ പത്രാസിലാണത്രെ നടപ്പ്.

ഈരാറ്റുപേട്ടയില്‍ ആയിരുന്നപ്പോല്‍,രാവിലെ കിഴക്കോട്ടു തിരിഞ്ഞു എഴുന്നേറ്റാല്‍ അന്ന് കിഴക്കോട്ടു പോകുന്ന പ്രകൃതം ആയിരുന്നു.

മാത്തപ്പന്റെ വളര്‍ച്ച ഞങ്ങള്‍ക്ക് അത്ഭുതമായി.

ഗതികിട്ടാത്ത ഞങ്ങള്‍ ‍എല്ലാം,വണ്‍ ബൈ വണ്‍ ആയി ഡല്‍ഹിക്കു പോകാനുള്ള തീരുന്മാനം കൈക്കൊണ്ടു.

പള്ളിപറമ്പില്‍ തന്നെ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന പൂവത്തിനല്‍ ഔസേപ്പച്ചന്റെ സീമന്ത പുത്രന്‍
ജോപ്പച്ചനാ‍ണ് ആണ് ആദ്യ നറുക്ക് വീണത് .

പച്ച വെള്ളം പോലും ചവച്ചു കുടിക്കുന്ന മറ്റൊരു പാലക്കാരന്‍. മദ്യം കൈകൊണ്ടു തൊടില്ല,സ്ട്രോ ഇട്ടും കുടിക്കത്തില്ല, നേരിട്ടു കുപ്പിയില്‍ നിന്നു കുടിക്കാനാണ് മൂപ്പര്‍ക്ക് ഇഷ്ടം.

ടെയിന്‍ ടിക്കെറ്റ് എടുക്കുമ്പോള്‍ ഒന്നു രണ്ടു വട്ടം കമ്പ്യൂട്ടര്‍ കണ്ടിട്ടുണ്ട്. അതാണ് കോളിഫിക്കേഷന്‍.

വര്‍ഷങ്ങള്‍ ചിലത് കഴിഞ്ഞു..

സൌത് എക്സിലെ കോര്‍പറേറ്റ് ഓഫീസില്‍ കറങ്ങുന്ന രണ്ടു കസേര. ഒന്നില്‍ മാനേജിങ് ഡൈറക്ടര്‍ മാത്തന്‍. അടുത്ത കസേരയില്‍,പാലക്കാരന്‍ പാര്‍ട്നര്‍ ജോപ്പച്ചന്‍.ആകെ രണ്ടു സ്റ്റാഫ് മാത്രമേ ഉള്ളൂ, അവരാണ് ആ കസേരയില്‍ ഇരുന്നു കറങ്ങുന്നത്.

രണ്ടാളും തിരക്കിട്ട് ആരെയോ വിളിക്കുകയാണ്.

മാത്തന്റെ കാള്‍:

“ഹല്ലോ.. നാനാവതി ഹോസ്പിറ്റല്‍ ?”

“യേസ്”
“പ്ലീസ് കണക്റ്റ് ഗൈനക്കോളൊജി!”
“പ്ലീസ് വൈറ്റ്”


“ഹല്ലൊ ഗൈനക്കോളൊജി?“
“യെസ്...“ മലയാളി പെണ്‍കോടിയുടെ ശബ്ദം!
“മലയാളി ആണല്ലേ..?”

മൌനം

“ബിന്ദു ഉണ്ടോ?”
“ബിന്ദു....ബിന്ദു ഇല്ലല്ലോ..സിന്ധു ആണോ?”

“ഉം...അതെയെന്നു തോന്നുന്നു..ഒന്നു കൊടുക്കമോ?”
“അയ്യോ, ഇപ്പോള്‍ പറ്റില്ലല്ലോ”
“അതെന്താ..?”
“ലേബര്‍ റൂമില്‍ ആണ്”
“അതു ശരി. എപ്പോള്‍ കഴിയും?”
“വൈകുംകെട്ടോ..അവളുടെ കഴിഞ്ഞ പ്രസവവും കോമ്പ്ലികറ്റഡ് ആയിരുന്നു..”

“അയ്യേ.... സിന്ധു നേഴ്സ് ആല്ലേ..? പ്രസവിക്കാന്‍ വന്ന സ്ത്രീയാണോ?”

“എന്താ, നേഴ്സിന് പ്രസവിക്കാന്‍ പാടില്ല്ലേ?”

ക്ടിം!..

മാത്തന്‍ ഫോണ്‍ വച്ചൂ എന്നിട്ടു മെല്ലെ പറഞ്ഞു .‘അതു ചീറ്റിപ്പോയി..‘



ഇതേസമയം, ജോപ്പച്ചന്റെ ഫോണ്‍ മെല്ലെ ക്ലച്ച് പിടിച്ചു തുടങ്ങി..

“സാലി അല്ല ..ഞാന്‍ ലാലിയാ...”

“എനിക്കു പേര് തെറ്റിയതായിരിക്കും“ ജോപ്പച്ചന്‍.
“ലാലിയുടെ ഒരു ആങ്ങള ഇവിടെ ഉണ്ടായിരുന്നൊ?”

“ഉവ്വല്ലോ കുറച്ചു നാള്‍ പുന്‍പായിരുന്നു..ഇപ്പോള്‍ സൌദിയില്‍ ആണ്, എന്താ അറിയുമൊ?”

“അപ്പോള്‍ എനിക്കു ആളെ തെറ്റിയില്ല...”

ജോപ്പച്ചന്‍ ടൈ അല്പം ലൂസാക്കി, കസേരയില്‍ ചാഞ്ഞിരുന്നു.

“ലാലിയും ഗള്‍ഫിനു പോകാന്‍ നില്‍ക്കുകയായിരുക്കും..അടുത്തമാസം ഇവിടെ വച്ച് ഇന്റെര്‍വ്യൂ ഉണ്ടല്ലോ!”

“എന്റെ അരുവിത്തുറ വല്ല്യച്ചാ ഞാന്‍ അറിഞ്ഞില്ല. അല്ലേലും ഈ കള്ളികള്‍ ഒരെണ്ണം പറയില്ല!, നേരാണോ ഇപ്പറഞ്ഞെ?“

“ലാലിയോട് നുണ പറഞ്ഞിട്ട് എനിക്ക് എന്നാ കിട്ടാനാ?”

“അതു നേരാ..”
“ പിന്നെ ലാലീ.. എനിക്ക് പോകണം. കുര്‍ബ്ബാനക്ക് നേരം ആകുന്നു. ഇന്നു പോട്ടയിലെ ധ്യാനഗുരുവിന്റെ പ്രസംഗം ഉണ്ട്. ഇന്റര്‍വ്യൂവിന്റെ വിശദ വിവരങ്ങള്‍ നാളെ വിളിച്ചു പറയാം“

“ഓ...പള്ളില്‍ പോക്കു മുടക്കാറില്ല അല്ലേ?“

“ഏതെങ്കിലും ഒരു കുര്‍ബ്ബാന , അത് എന്നും ഞാന്‍ കാണും. പിന്നെ നാളെയും ഈവനിങ് ഡ്യൂട്ടി ആണോ?”
“ അതെ, ഇന്റര്‍വ്യൂന്റെ കാര്യം ഒന്നു തിരക്കുമോ?”

“തിരക്കാം..ബൈ..”
“ബൈ.”

ജൊപ്പച്ചന്‍ കട്ടു ചയ്ത ഫോണും ചവിയില്‍ വച്ച് കുറെ നേരം അനങ്ങാതെ ഇരുന്നു...
പിന്നെ മൌത് പീസില്‍ ഒന്നു മൃദുവായി ചുംബിച്ചിട്ട് മെല്ലെ എഴുന്നെറ്റു.

അന്ന് ഉച്ചക്ക് കമ്പ്യൂട്ടര്‍ നന്നാക്കാന്‍ അറിയാത്തതു കൊണ്ട് കസ്റ്റമര്‍ ഓടിച്ച സംഭവം, ജോപ്പച്ചന്‍ മറന്നു...
നാളെ ഓടാന്‍ വണ്ടിയില്‍ പെട്രോള്‍ ഇല്ല എന്നകാര്യം ജോപ്പച്ചന്‍ മറന്നു..
പെട്രോള്‍ അടിക്കാന്‍ പോക്കറ്റില്‍ കാശില്ല എന്ന കാര്യവും ജോപ്പച്ചന്‍ മറന്നു.

മാത്തന്‍ അസൂയയും നിരാശയും പുറത്തുകാണിക്കാതെ അഭിനന്ദിച്ചു,

“അപ്പോള്‍ ഒരുത്തി കൊത്തി!”

ഫോണ്‍ വച്ചുകഴിഞ്ഞപ്പോള്‍ ആണ് ലാലി ഓര്‍ത്തത്..അയ്യോ പേര് ചോദിച്ചില്ലല്ലോ! അങ്ങളയെ എങ്ങിനെ അറിയുമെന്നാ പറഞ്ഞെ?..നമ്പര്‍ ആരു തന്നു എന്ന് പറഞ്ഞായിരുന്നൊ...ആ.. നാളെ ചോദിക്കാം..

എങ്കിലും ആ ചുണ്ടില്‍ ഒരു ചെറു ചിരി തങ്ങി നിന്നു.

പിന്നെ കാളുകളുടെ ഒരു പ്രവാഹം.ഇണക്കങ്ങള്‍ ..പിണക്കങ്ങള്‍..കൊഞ്ചലുകള്‍..

ഈ ദിവസങ്ങളില്‍ എല്ലാം മാനേജിങ് ഡൈറക്ടര്‍ മാത്തന്‍ വിളി നിര്‍ബാധം തുടരുകയാരിയുന്ന. ഹോസ്പിറ്റലില്‍ നിന്ന് ഹോസ്പിറ്റലിലേക്ക് , വാര്‍ഡില്‍ നിന്നു വാര്‍ഡിലേക്ക്..

നാളുകള്‍ക്കു ശേഷം,

”നാളെ എനിക്ക് അവധിയാണ്, ഞാന്‍ ലാലിയെ കാണാന്‍ വരുന്നു..“

ലാലി ജോപ്പച്ചനെ പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല

“അയ്യോ, ജോപ്പച്ചാ വേണ്ട, വേണ്ട..”

“ലാലി കൊച്ചേ ഒന്നും പറയണ്ട, ഞങ്ങള്‍ 4 മണിക്ക് അവിടെ ഉണ്ട്. ഒകെ?”

ജോപ്പച്ചന്‍ ഒരു തടവു ശൊന്നാല്‍ നൂറു തടവു ശൊന്നമാതിരി!

സൌത് എക്സില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരെയാണ് ഹോസ്പിറ്റല്‍.
വണ്‍ വേയ്ക്കുള്ള പെട്രോള്‍ ജോപ്പച്ചന്‍ കരുതിയിട്ടുണ്ട്.
ഒരു നല്ല കാര്യത്തിനു പോവുകയല്ലേ, തിരിച്ചു വരാനുള്ളതു അന്നേരം നോക്കാം!

ഇല്ലെങ്കില്‍ പലപ്പോഴും ചെയ്യാറുള്ളതുപോലെ, ബൈക്കില്‍ പിടിച്ച് നടക്കാം.
(ബൈക്ക് ഉന്തിക്കൊണ്ടു പോവുക എന്നത് പഴയ ശൈലിയാണ്.)

ജോപ്പച്ചന്‍ അതിവേഗം ബൈക്കു പറത്തുന്നു..
മാത്തപ്പന്‍ പുറകില്‍ കട്ടിപ്പിടിച്ചു ഇരിക്കുന്നു..
“ജോപ്പച്ചാ...“
“എന്തോ..”
“ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ..”

“ഉം...”
“ലാലി സുന്ദരിയായിരിക്കും അല്ലേ..”
“ഉം...”
“നീ ഭാഗ്യവാണെടാ, നിന്റെ സംസാരം പെണ്ണുങ്ങള്‍ക്ക് ഇഷ്ടപ്പെടും“
മൌനം
“ഞാന്‍ ഒരു കാര്യം പറയട്ടെ?”
“ഉം..”
“നിന്നെ ലാലി കണ്ടിട്ടില്ലല്ല്ലൊ..”
“ഇല്ല”
“അവിടെ ചെല്ലുമ്പോള്‍.."

“അവിടെ ചെല്ലുമ്പോള്‍..?“

“ഞാനാണ്‍ ജോപ്പച്ചന്‍ എന്നു പറയണം..പ്ലീസ്”

ജോപ്പച്ചന്റെ ഉള്ള് ഒന്നു കാളി, എങ്കിലും ബൈക്കു പാളാതെ നോക്കി.

കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം...
മാത്തന്‍ കൊത്തിപ്പൊയി..
ഈ മാത്തപ്പന്‍ കൊത്തിപ്പോയി...

ജോപ്പച്ചനറിയാം..ഇനി രക്ഷയില്ല....

നിറഞ്ഞ മിഴിയും..തളര്‍ന്ന മൊഴിയും, ആയി ജോപ്പച്ചന്‍,
“മാത്തപ്പാ അതു..”
“ജോപ്പച്ചാ ഒന്നും പറയരുത്..പ്ലീസ്”

ബൈക്കിന്റെ വേഗത കുറഞ്ഞു.

“ശരി ഞാന്‍ പുറത്ത് നില്‍ക്കാം, നീ തന്നെ പോയി ..“

ബൈക്കു നില്‍ക്കൂന്നതിനു മുന്‍പേ ടൈയ്യും സെറ്റപ്പ് ചെയ്ത് മാത്തപ്പന്‍ ഇറങ്ങിഓടി.

ജോപ്പച്ചന്‍, ചെന്ന് ജെനറല്‍ വാര്‍ഡിലെ പുറത്തെ ബഞ്ചില്‍ തളര്‍ന്ന് ഇരുന്നു..

തൊട്ടപ്പുറത്ത്, ദ്രോഹി..മാത്തന്‍..

“ഇപ്പോള്‍ വരും ലാലി..” അരോ പറയുന്നത് ജോപ്പച്ചനു കേള്‍ക്കാം..

അല്പ നിമിഷത്തിനുള്ളില്‍, അകത്തു നിന്നും ഒരു പരിഭ്രമിച്ച വിളി.

”ജോപ്പച്ചാ...?”മാത്തപ്പനാണ്.
അയ്യോ, അവനു അബധം പറ്റിയോ...അവനല്ലേ ജൊപ്പച്ചന്‍...ഞാന്‍ മാത്തപ്പനല്ലേ..

മാത്തപ്പന്‍ പുറത്തുകടന്നു..“ഏടാ നീ ജോപ്പച്ചനല്ലേ?“

മാത്തന്‍ “ അല്ല നീ തന്നെയാ ജോപ്പച്ചന്‍..”

പെട്ടെന്ന് നടി ഫൊലോമിനയെ പ്പൊലൊരു സ്ത്രീ വെളിയില്‍ വന്നു.

“ലാലി എന്ത്യേ..”ജോപ്പച്ചന്‍ ആ സത്രീയോടു ചോദിച്ചുചോദിച്ചു..

മാത്തന്‍ വാതില്‍ക്കലേക്ക് ഓടിക്കൊണ്ട് വിളിച്ചു പറഞ്ഞു,

“അതു തന്നെയാണെടാ ജോപ്പച്ചാ നിന്റെ ലാലി..”



(ഇതിലെ ചില കഥ പാത്രങ്ങള്‍‍ക്ക്,ജീവിച്ചിക്കുന്നവരുമായി സാമ്യം കണ്ടേക്കാം,അത് യാദൃച്ഛികമല്ല!)

10. വിവാഹത്തിനു മുന്‍പുംപിന്‍പും

വിവാഹത്തിനു മുന്‍പ്


അവന്‍ :കൊള്ളാം . പക്ഷേ... ഇനി കാത്തിരിക്കാന്‍ വയ്യ
അവള്‍ : ഞാന്‍ നിന്നെ പിരിഞ്ഞു പോകട്ടെ?

അവന്‍ :അതെന്ത? അങ്ങനെ ചിന്തിക്കുക പോലും അരുത്!
അവള്‍ :നീയെന്നെ സ്നേഹിക്കുന്നുവൊ?

അവന്‍ :തീര്‍ച്ചയായും! പണ്ടത്തേക്കാളധികം!
അവള്‍ :നീയെന്നെങ്കിലും എന്നെ വഞ്ചിച്ചിട്ടുണ്ടോ?

അവന്‍ :ഒരിക്കലും ഇല്ല!നീയെന്താ ഇങ്ങനെ ചോദിച്ചത്?
അവള്‍ :എന്നെ ചുംബിക്കുമൊ?

അവന്‍ :എനിക്കു കിട്ടുന്ന എല്ലാ അവസരത്തിലും ചെയ്യും!
അവള്‍ : എന്നെ ഉപദ്രവിക്കുമൊ?

അവന്‍ :നിനക്കു ഭ്രാന്താണോ? ഞാന്‍ അത്തരക്കാരനല്ല!
അവള്‍ :എനിക്കു നിന്നെ വിശ്വസിക്കാമൊ?

അവന്‍ :യേസ്..!
അവള്‍ :പ്രിയപ്പെട്ടവനെ...!



വിവാഹം കഴിഞ്ഞു രണ്ടു വര്‍ഷം കഴിഞ്ഞു ...
അതെ ദമ്പതികള്‍ ഇതേ സംഭാഷണം നടത്തുന്നു.


പക്ഷേ താഴെ നിന്നും മുകളിലേക്കാണ് എന്നു മാത്രം ..വായിച്ചു നോക്കൂ...








(ഇത് എന്റെ സ്വന്തം അല്ല കെട്ടോ)

Tuesday, June 24, 2008

6. ഒരു പഴയ സിനിമ കഥ

“ പെട്ടി വന്താച്ച്...അങ്കൈ പാര്‍...!!!” തമിഴ് പയ്യന്‍ വിളിച്ചു കൂവി.

തീയറ്ററില്‍ ഇട്ടിരുന്ന റിക്കാര്‍ഡിനേക്കാളും ഉച്ചത്തില്‍ ആ ശബ്ദം രാജകുമാരിയില്‍ എങ്ങും മാറ്റൊലിക്കൊണ്ടു.

മാര്‍ ബേസില്‍ തീയെറ്ററിന്റെ പരിസരത്ത് നിന്നവര്‍ റോഡിലേക്കു ഇറങ്ങി ഓടി.

അതാ ദേവമാതാ ആശുപത്രി പടിക്കല്‍ നിന്നും ‘സംഗമം’ ബസ്സ് വരുന്നു.

കുറച്ചു ദൂരമേ ഉണ്ടായിരുന്നുള്ളു എങ്കിലും ടാര്‍ പോട്ടി പൊളിഞ്ഞ് കുണ്ടും കുഴിയും ആയ വഴിയിലൂടെ സംഗമം കുലുങ്ങി കുലുങ്ങി വരികയാണ്.

ജനങ്ങള്‍ റോഡിലേക്ക് ഇറങ്ങി. ചിലര്‍ വലിച്ചു കൊണ്ടിരുന്ന ബീഡി വലിച്ച് എറിഞ്ഞിട്ട് തോളില്‍ കിടന്ന തോര്‍ത്ത് തലയില്‍ കെട്ടി തയ്യാറായി നിന്നു.
ബസ്സ് വന്നു നിന്നതും പുറകു വശത്തെ ഗോവണി വഴിയും വശങ്ങളിലെ അഴികളില്‍ തൂങ്ങിയും കുറെപ്പേര്‍ ബസ്സിന്‍ മുകളില്‍ കയറി പറ്റി.

മുകളില്‍ നിന്നും കൊച്ചു കുഞ്ഞിനെ സൂക്ഷിക്കുന്നതിന്റെ കരുതലോടെ ഒരു വലിയ തകര പെട്ടി താഴേക്ക് ഇറക്കുകയാണ്.

അതാണ് അന്ന് തീയേറ്ററില്‍ കളിക്കുന്ന സിനിമയുടെ ഫിലിം പെട്ടി!!.

തങ്ങളുടെ വീര നായകന്മാരുടെ വികാരം കൊള്ളിക്കുന്ന “ഡയലോഗും“ ഞെട്ടിപ്പിക്കുന്ന്ന യുദ്ധരംഗങ്ങളും ആ കൊച്ചു പെട്ടിയില്‍ ഉറങ്ങുകയാണ്.

അല്പ സമയം കഴിയുമ്പോള്‍, അവ ചുരുള്‍ നിവര്‍ന്ന് തീയേറ്റരിന് അകത്ത് പിന്‍‌വശത്തെ ഒരു കൊച്ചു ദ്വാരത്തിലൂടെ,പല വര്‍ണ്ണങ്ങളായി ഇതള്‍ വിരിഞ്ഞ്, ഹാള്‍ നിറഞ്ഞ് നിക്കുന്ന ബീഡിപ്പുകയില്‍ കുളിച്ച് ,മുന്‍പില്‍ വലിച്ചു കെട്ടിയിരിക്കുന്ന വെള്ളതുണിയില്‍ പതിയുമ്പോള്‍, വൃദ്ധന്മാര്‍ തലകുലുക്കി ആസ്വദിക്കും.യുവാക്കള്‍ കയ്യടിക്കും..കൊച്ചു കുട്ടികള്‍ വിരള്‍ വായില്‍ തിരുകി വിസില്‍ അടിക്കും.

കഴിഞ്ഞ ഒരാഴ്ച കളിച്ച പടത്തിന്റെ ഫിലിം പെട്ടി ഇന്നലത്തെ സംഗമത്തിന്‍ കൊടുത്തു വിട്ടു.

എന്നും ഇങ്ങനെ തന്നെയാണ്. 5 മണിക്ക് തീയറ്ററില്‍ റിക്കാഡ് ഇടും. ആദ്യം ഒരു ഭക്തിഗാനം, പിന്നെ എന്നും ഒരേ പാട്ടുകള്‍. അഞ്ചരക്ക് ബെല്ല് അടിക്കും കാതടപ്പിക്കു ന്ന ആ ശബ്ദം രാജകുമാരി പട്ടണത്തിന്റെ മുക്കിലും മൂലയില്‍ കേള്‍‍ക്കാം.

ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങുതിന്റെ അറിയിപ്പാണ്. പണമുള്ളവര്‍ റിസര്‍വേഡിനാണ്‍ കയറുന്നത്. അതിനു താഴെ ചാരു ബഞ്ച്, പിന്നെ തറ ബഞ്ച്.

ഒരു ഇടുങ്ങിയ ഇടനാഴിയിലൂടെ കുറെ ദൂരം നടക്കണം അതിന്റെ വശങ്ങളില്‍ എല്ലാം കരിക്കട്ട കൊണ്ട് ചീത്തത്തരങ്ങള്‍ എഴുതിയും വരച്ചും വച്ചിരിക്കുന്നു.ചിലതൊന്നും മനസിലാവാറില്ല.

ടികെറ്റ് എടുക്കുമ്പോള്‍ ചോദിക്കും

“ ഇന്ന് ഏതാ പടം ?”

അതു മുങ്കൂട്ടി പറയാന്‍ പറ്റില്ല. ഫിലിം പെട്ടി വന്നാലേ പറയാന്‍ പറ്റൂ. വരാന്‍ സാധ്യതയുള്ള പടത്തിന്റെ എല്ലാം പോസ്റ്ററുകള്‍ പുറത്ത് ഒട്ടിച്ചിട്ടുണ്ടാവും! എങ്കിലും സര്‍വ്വ ജ്നാനിയേപ്പോലെ അയാള്‍ പറയും

“കടത്തനാട്ടു മാക്കം”

“സ്റ്റണ്ട് ഒണ്ടോ..?”

ആകാംഷയൂടെ യുള്ള ആ ചോദ്യത്തിന് ഇരുത്തിയുള്ള ഒരു മൂളല്‍ മാത്രം മറുപടി. ഉണ്ടെന്നൊ അതെയോ ഇല്ലെന്നോ? ആ..

പിന്നെ എല്ലാവരും പുറത്തിറങ്ങി നില്‍പ്പാണ്. സംഗമം ബസ്സ് വരണം. അതില്ലാണ് ഫിലിം പെട്ടി.

അങ്ങനെ നില്‍ക്കുമ്പോഴാണ് തമിഴ് പയ്യന്റെ തിരു മൊഴി

“ഫിലിം പെട്ടി വന്താച്ച്...!!!”

ശവം കുഴിയിലേക്ക് ഇറക്കുന്നതുപോലെ പലര്‍ ചേര്‍ന്ന് പിടിച്ച് പെട്ടി പ്രൊജക്ടര്‍ മുറിയില്‍ എത്തിച്ചു..

പിന്നെ കുറെ സമയം ബാബു ച്ചേട്ടന്‍ ഓരോ വീലുകളില്‍ ചുറ്റിയിരിക്കുന്ന ഫിലിം മറ്റോരു വീലിലേക്കു ചൂറ്റും. അത് എന്തിനാണെന്നു മനസിലാവാറില്ല. പക്ഷേ, ഇതെല്ലാം ചേര്‍ന്നതാണ് ഈ സിലിമ കാണല്‍. എല്ലാത്തിനും അതിന്റെതായ അസ്വാദ്യത ഉണ്ട്.

അകത്ത് കയറിയാല്‍ ആദ്യം ന്യൂസ് റീലാണ്. ബ്ലാക് & വൈറ്റില്‍ ഏതൊ വെള്ള പൊക്കത്തിന്റെയോ, സ്വാതന്ത്ര സമരത്തിന്റെയോ കുറെ കാഴ്ചകള്‍ ,മനസ്സിലവാറില്ല, പക്ഷേ മടുപ്പ് തോന്നാറുമില്ല.

പെട്ടെന്ന് കൂക്കു വിളികള്‍ ഉയര്‍ന്നു. ..

തിരിഞ്ഞു നോക്കിയപ്പോള്‍ ബാബുച്ചേട്ടന്‍ “റീല്‍“ മാറുന്നു

“കാല ചക്രം”

കടത്തിനാട്ടു മാക്കം കാണാന്‍ കയറിയതാണ്..

പക്ഷേ പെട്ടി വന്നത് കാല ചക്രത്തിന്റെ ...

പക്ഷേ ജനം നിശബ്ദരായിരിന്നു..

കാരണം,അവര്‍ക്ക് സിനിമ കണ്ടാല്‍ മതിയായിരുന്നു..

Sunday, June 22, 2008

5. മൂന്നാറിന്റെ മനോഹര ചിത്രങ്ങള്‍ !


മഞ്ഞ് മൂടിക്കിടക്കുന്ന താഴ്വരകള്‍.

ആനയിറങ്കല്‍ അണക്കെട്ടിന്റെ നിശ്ചല ജലാശത്തിന്റെ കൈവഴികളാല്‍ ചുറ്റപ്പെട്ട പച്ച കുന്നുകള്‍.

ഒറ്റയാന്‍ മാരായി വളര്‍ന്നു നില്‍ക്കുന്ന സില്‍വര്‍ ഓക് മരങ്ങള്‍.



എങ്ങു നോക്കിയാലും തേയില തോട്ടത്തിന്റെ മനം കുളിര്‍പ്പിക്കുന്ന പച്ച നിറം..

അന്തരീക്ഷത്തെ ചൂഴ്ന്നു നില്‍ക്കുന്ന ഇളം തണുപ്പ്.

കാല്പിനകതെയെ ഉണര്‍ത്തുന്ന മനോഹരമായ അന്തരീക്ഷം..



മൂന്നാര്‍ ഒരിക്കല്‍ കണ്ടവര്‍ ആരും മറക്കില്ല.

ഇതുവരെ കാണാത്തവര്‍ക്കായി ആ മനോഹര ദൃശ്യത്തിന്റെ വാതായനങ്ങള്‍ ഞാന്‍ തുറക്കുന്നു..


അല്പം ചരിത്രം

AD.900 ല്‍ പാണ്ഡ്യ രാജാക്കന്‍മാരുടെ കാലത്തു കാല്‍ നടയായി ചെങ്കുത്തായ മലകളും കൊടും കാടുകളും കടന്നു പാണ്ടി ദേശത്തു നിന്നും കുടിയേറിയ “മുതുവാന്മാര്‍” ആയിരുന്നു മൂന്നാറിന്റെ ആദിവാസികള്‍.പല്ലനാട്,മറയൂര്‍,കാന്തല്ലൂര്‍,വട്ടവട,കോവിലൂര്‍ എന്നീ അഞ്ചു നാടുകളുടെ ആദിവാസി മൂപ്പന്‍ ആയിരുന്ന കണ്ണന്‍ തേവരുടെ പേരില്‍ നിന്നും ആണ് ഈ ഹൈ റേഞ്ച് മല നിരകള്‍ക്ക് കണ്ണന്‍ ദേവന്‍ മലകള്‍ എന്നും, പിന്നീട് അവിടുത്തെ തേയില തോട്ടത്തിനും ആ പേരും ലഭിച്ചത്

AD.1157ല്‍ പാണ്ഡ്യ രാജാവായിരുന്ന ചരായു വര്‍മ്മ, ‍ചോള രാജാവായിരുന്ന കോലുത്തുംഗനോടു തോറ്റു തന്റെ അനവധിയായ സ്വത്തുക്കളുമായി ഗൂഡല്ലൂരിലേക്കു പാലായനം ചെയ്തു. അവിടെ പാണ്ഡ്യമഗലം എന്ന ഒരു നാട്ടു രാജ്യം സ്ഥാപിച്ചു. കേരള സംസ്കാര ശീലിച്ച അദ്ദേഹം, തെക്കന്‍കൂര്‍ രാജാവിന്റെ കൈയില്‍ നിന്നും പൂഞ്ഞാറില്‍ 500 ഏക്കര്‍ സ്ഥലം വിലക്കു വാങ്ങി, കോട്ടാരവും ക്ഷേത്രവും പണി കഴിപ്പിച്ചു.ക്രമേണ പൂഞ്ഞാര്‍ രാജ കുടുംബം ശക്തി ആര്‍ജ്ജിക്കുകയും, രാജ്യം വളര്‍ന്ന്, AD.1425 ആകുമ്പോഴെക്കും ,കോതമംഗലം,നേരിയമംഗലം,അഞ്ചു നാട്, തമിഴ് നാട്ടിലെ പഴനി, ഡിണ്ടികല്‍ ഉള്‍പ്പെട്ട വലിയ നാട്ടു രാജ്യം ആയി ത്തീര്‍ന്നു.

കണ്ണന്‍ ദേവന്‍ മല നിരകളില്‍ കൃഷിക്കുള്ള സാധ്യത തിരിച്ചറിഞ്ഞ ജെ.ഡി. മണ്‍‌റോ സായിപ്പ് പൂഞ്ഞാര്‍ രാജാവ് കേരള വര്‍മ്മയില്‍ നിന്നും 99 വര്‍ഷത്തെ പാട്ടക്കരാറില്‍ AD.1877 വാങ്ങിയതാണ് ഇന്നു കാണുന്ന മൂ‍ന്നാര്‍. AD.1964ലാണ് വ്യവസായ ഭീമന്‍ ആയ റ്റാറ്റാ ഇത് സ്വന്തമാക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഇന്ന് ഈ സ്ഥലം പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞ പൂഞ്ഞാര്‍ രാജകുടുംബത്തിന്റെ വകയാണ്.

പഴയ മൂന്നാര്‍

വിദേശ കമ്പനിയുടെ ഉടമസ്ഥതയില്‍ ഇരുന്ന കാലം മൂന്നാറിന്റെ സുവര്‍ണ്ണ കാലഘട്ടം ആയിരുന്നു.

1. 1892- ആദ്യത്തെ അഞ്ചല്‍ ആപ്പിസ് ദേവികുളത്ത്
2. 1890 -ആദ്യത്തെ റെയില്‍ പാത- കുണ്ടള വാലി പദ്ധതി

ആദ്യത്തെ ട്രൈയിന്‍



മൂന്നാറിലെആദ്യത്തെ ട്രയിന്‍ യാത്ര


അന്നത്തെ ഒരു റയില്‍‌വേ സ്റ്റേഷന്‍



3. 1927- മൂന്നാര്‍ -കോയമ്പതൂര്‍ റോഡ് പണി കഴിപ്പിച്ചു
4. 1931- മൂന്നാര്‍ -നേരിയമംഗലം റോഡ് പണി കഴിപ്പിച്ചു


1931 പണികഴിപ്പ്പിച്ച നേരിയമംഗലം പാ‍ലം

5. 1939- രാജ്യത്തെആദ്യത്തെ ജലവൈദ്യുത പദ്ധതി പള്ളിവാസലില്‍

ഇന്നത്തെ മൂ‍ന്നാര്‍ ഒരു ദൃശ്യം കൂടി..



പെരിയകനാല്‍ വെള്ളച്ചാട്ടം

പുഴകളും, ജലാ‍ശയവും,പച്ച കുന്നുകളും നിറഞ്ഞ മൂന്നാറില്‍ തന്നെയാകട്ടെ ഈ അവധിക്കാലം. ഏതു ഉത്തരേന്‍ഡ്യന്‍ വിനോദ കേന്ദ്രത്തേക്കാളും സുരക്ഷിതവും മനോഹരവുമായ എന്റെ സ്വന്തം നാട്ടിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു.
ആഹാരം സ്വന്തമായി പാകം ചെയ്തു കഴിക്കുവാനുള്ള സൌകര്യം ഉള്‍പ്പടെ, അനേകം ഹോം സ്റ്റേകളും,ഹോട്ടലുകളും ചുരുങ്ങിയ ചിലവില്‍ മൂന്നാറില്‍ ലഭ്യമാണ്.


ഞാനും,മൂന്നാറും പിന്നെ..


O.T.ഇതില്‍ കൊടുത്തിരിക്കുന്ന മൂന്നാര്‍ കാഴ്ചകളുടെ വലിയ പതിപ്പുകള്‍(3456x2406)എന്റെ സ്വന്തവും,സൌജന്യമായി ലഭിക്കുന്നതും ആണ്. ചിത്രങ്ങള്‍ ആവശ്യമുള്ളവര്‍ മെയില്‍ ‍ചെയ്യുക.

Thursday, June 19, 2008

3. സമാധാനത്തിന്റെ ചിത്രം വരച്ച കുട്ടി

ചിത്ര രചനാമത്സരത്തിന് കുട്ടികള്‍ക്ക് കൊടുത്ത വിഷയം “സമാധാനം“ എന്നത് ആയിരുന്നു. അല്പം നേരം അലോചിച്ചിട്ട് ഒരോരുത്തരായി ചിത്ര രചന ആരംഭിച്ചൂ.

ഒരാള്‍ അമ്മയുടെ അടുത്ത് കിടന്നുറങ്ങുന്ന ഒരു കൊച്ചു കുഞ്ഞിന്റെ ചിത്രം വരച്ചു.

അകമ്പടിക്കാരുടെ നടുവില്‍ നില്‍കുന്ന രാജാവിന്റെ ചിത്രമായിരുന്നു മറ്റൊരാള്‍ വരച്ചത്.

വേറൊരാള്‍ കൂട്ടുകാര്‍ചേര്‍ന്ന് വിനോദ യാത്രയ്ക്കു പോകുന്നതിന്റെ മനോഹരമായ രംഗം ചിത്രീകരിച്ചു...

സമാധാനത്തിന്റെ ദൃശ്യം ആവിഷ്കരിക്കാന്‍ എല്ലാവരും മത്സരിച്ചു പടം വരച്ചു..

പക്ഷേ, സമ്മാനം കിട്ടിയത് ഇവര്‍ക്കും ആര്‍ക്കും ആയിരുന്നില്ല.

ആ ചിത്രം ഇങ്ങനെയായിരുന്നു..

ഒരു പുഴ കലങ്ങി മറിഞ്ഞ് കര കവിഞ്ഞ് ഒഴുകുന്നു..

ആ വലിയ മലവെള്ള പ്പാച്ചിലില്‍ ഒരു വന്‍ മരം കട പുഴകി വീണ് ഒഴുകി വരുന്നു. ഭൂരി ഭാഗവും മുങ്ങിക്കിടക്കുന്ന ആ വന്‍ മരത്തിന്റെ ഒരു കൊച്ചു ചില്ല വെള്ളത്തില്‍ മീതെ ഉയര്‍ന്ന് നില്‍ക്കുന്നു..

ആടി ഉലയുന്ന ആ ചില്ലയില്‍ ഇരുന്നു ഒരു കുഞ്ഞു ക്കിളി മനോഹരമായി ...നിര്‍ഭയമായി പാടുകയാണ് ..


അടുത്ത നിമിഷം ആ ചില്ലയും വെള്ളത്തില്‍ താണു പോയേക്കാം .അപ്പോള്‍ സാവധാനം തന്റെകുഞ്ഞു ചിറകു വിരിച്ച് ആ കുഞ്ഞിക്കിളി മെല്ലെ പറന്നു പോകും ...


പ്രതികൂല സാഹചര്യങ്ങളുടെ ഇടയിലും‍ മധുരമായി പാടാന്‍ കഴിയുന്നത് ആണ് യദാര്‍ത്ഥ സമാധാനം ...