Friday, May 21, 2010

ഗവി യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്- 2

ആദ്യഭാഗം ഇവിടെ



നല്ല സുഖമുള്ള കാലാവസ്ഥ ആയിരുന്നതുകൊണ്ട് കോട്ടേജിന്റെ വരാന്തയി്‍ല്‍ ആണ് ഞങ്ങള്‍ കിടന്നത്. കോട്ടേജിന്റെ പിന്‍ വശം വന്മരങ്ങള്‍നിറഞ്ഞ കൊടും കാടാണ്. ചുറ്റും ചീവീടുകളുടെ ശബ്ദവും കുളിരുള്ള ഇളം കാറ്റും. ഉറങ്ങിയത് അറിഞ്ഞതേയില്ല.

രാത്രി എപ്പോഴോ ശബ്ദം കേട്ട് എഴുന്നേറ്റപ്പോള്‍ ചാര്‍‌വ്വാകന്‍ ചേട്ടനും കൂട്ടരും പുറത്തിറങ്ങി ചുറ്റും ഇരുന്നു സംസാരിക്കുന്നു. അവര്‍ രാത്രി ഉറങ്ങിയിയതേയില്ല. നാടന്‍ പാട്ടും നാടന്‍ കലകളും ഒന്നുമായിരുന്നില്ല വിഷയങ്ങള്‍. ചര്‍ച്ച രാഷ്ട്രീയത്തിലേയ്ക്കു കടന്നിരുന്നു. വിഷയം മതപരമല്ലാത്തതിനാല്‍ ഇടപെടാന്‍ ഒരു സ്കോപ്പും ഇല്ലെന്നു മനസിലാക്കി വീണ്ടും കിടന്നുറങ്ങി.

അതിരാവിലെ എഴുന്നേറ്റു. സണ്ണിച്ചേട്ടന്‍ നല്ല നാടന്‍ കാപ്പി കൊടുത്തയച്ചു. യാത്രയ്ക്കു റെഡിയായി


ഞങ്ങള്‍ വീണ്ടും സണ്ണിച്ചേട്ടന്റെ വീട്ടി ചെന്നു. അദ്ദേഹം ഉണ്ടാക്കിയ കര കൗശല വസ്തുക്കളുടെ ഒരു ശേഖരം തന്നെ ഉണ്ടായിരുന്നു അവിടെ.

മഴ മൂളി എന്ന ഉപകരണം രസകരമായി തോന്നി.നീണ്ട ഒരു മുളങ്കമ്പിനുള്ളില്‍ ചെറിയ ചെറിയ തട്ടുകള്‍ ഉണ്ടാക്കിയതുശേഷം പലതരം മുത്തുകള്‍ നിറച്ച് സീല്‍ ചെയ്തിരിക്കുന്നു.മുളങ്കമ്പു തല തിരിച്ചു പിടിക്കുമ്പോല്‍ ഒരു വശത്തു കിടക്കുന്ന മുത്തുകള്‍ തട്ടുകളില്‍ തട്ടി തട്ടി മറു വശത്തേയ്ക്കു വീഴുന്നു.ആദ്യം ഓരോരോ മുത്തുകളില്‍ തുടങ്ങി പിന്നെ എല്ലാം കൂടി ഒരുമിച്ചു വീണ് അവസാനം ശേഷിക്കുന്ന ഒന്നു രണ്ടെണ്ണം കൂടി താഴേയ്ക്കു വരുന്ന ശബ്ദ കേട്ടാല്‍, ചന്നംപിന്നം പെയ്തു തുടങ്ങന്ന മഴ, പിന്നെ പെരുമഴയായി, സാവധാനം പെയ്തു തോരുന്ന മഴയുടെ സംഗീതം ഈ കൊച്ചു ഉപകരണത്തില്‍ നിന്നും കേള്‍ക്കുന്നത് ആരേയും അല്‍ഭുതപ്പെടുത്താതിരിക്കില്ല!.

മഴമൂളി എന്നത് ആ മുളന്തണ്ടിനു ചേരുന്ന പേര്‍ തന്നെ.

അപ്പോഴേയ്ക്കും ജീപ്പ് റെഡിയായി. നിസ്സഹായനും സുഹൃത്തുക്കളും ചേര്‍ന്ന് അത്യാവശ്യം സംഗീത ഉപകരണങ്ങള്‍ എടുത്ത് ജീപ്പില്‍ വച്ചു.കാനനയാത്രയ്ക്കു ചേരും വിധം പടുത മാറ്റി പുറകു വശം തുറന്ന ജീപ്പ്.



രാവിലെ തന്നെ തിരിച്ചതുകൊണ്ട് കോടമഞ്ഞു മാറിയിരുന്നില്ല.ഹൈറേഞ്ചിന്റെ സ്വന്തമായ കുളികാറ്റ് അടിച്ചു, തമാശകള്‍ പറഞ്ഞ് ചിരിച്ച് തുറന്ന ജീപ്പിലുള്ള യാത്ര രസകരമായിരുന്നു.



വള്ളക്കടവില്‍ എത്തി.ഗവിയ്ക്കുളിലേയ്ക്കുള്ള ന് യാത്ര നിയന്ത്രിക്കുന്ന ഒന്നാമത്തെ ചെക്കു പോസ്റ്റ് വള്ളക്കടവിലാണ്. ചെക്കു പോസ്റ്റില്‍ നിന്നും ക്ലിയറന്‍സ് കിട്ടി വനത്തിലുള്ളിലേക്ക് പ്രവേശിക്കുവാന്‍ അല്പം താമസംന്‍ നേരിട്ടു. സംസ്ഥാന വനം വകുപ്പു മന്ത്രി സന്ദര്‍ശനാര്‍ത്ഥം ഗവിയിലുണ്ടെന്നും അതുകൊണ്ട് പ്രവേശനം കര്‍ശന നിയന്ത്രണത്തില്‍ ആണെന്നും വനപാലകരില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞു. അതുകൊണ്ട് ഞങ്ങളുടെ പദ്ധതി വെട്ടിച്ചുരുക്കി ഒരു ദിവസത്തെ സന്ദര്‍ശനമാക്കുകയേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ. വൈകുന്നേരവമാവുമ്പോഴേക്കും വനത്തില്‍ നിന്നും പുറത്തു കടന്നേ പറ്റൂ. കഴിയാവുന്ന ദൂരം അകത്തേയ്ക്കു പോവുക തന്നെ എന്നു തീരുമാനിച്ചു.


ജീപ്പ് വനത്തിനുള്ളിലേയ്ക്കു പ്രവേശിച്ചു, വീതി കുറവായിരിന്നു എങ്കിലും ടാറിട്ട നല്ല റോഡ്. വനത്തിനുള്ളില്‍ വണ്ടി ഓടിക്കുന്നതിന് പല നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. വന്യ ജീവികളെ ഭയപ്പെടുത്തുന്ന വിധത്തില്‍ ഹോര്‍ണ്‍ അടിക്കുക, അമിത വേഗതയില്‍ വണ്ടി ഓടിക്കുക ഇതൊന്നും ഗവിക്കുള്ളില്‍ അനുവദനീയമല്ല. ശക്തമായ നിയമവും, കാര്യക്ഷമമായ നിരീക്ഷണ സംവിധാനവും ഉണ്ടെങ്കില്‍ ഏതു വനപ്രദേശവും തനിമയോടെ സൂക്ഷിക്കാമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഗവി.


അല്പം മുന്‍പോട്ടു ചെന്നപ്പോള്‍ ഡ്രൈവര്‍ റോഡരികില്‍ വണ്ടി നിര്‍ത്തി, പുറത്തിറങ്ങി. റോഡിന്റെ ഉയര്‍ന്ന തിട്ടയില്‍ സൂക്ഷിച്ചു നോക്കികൊണ്ട് ഞങ്ങളെ കൈകാട്ടി വിളിച്ചു. ഞങ്ങള്‍ ചെന്നു നോക്കിയപ്പോള്‍ ഒരു ചെറിയ ജീവി.

“ഇതാണ് ഉടുമ്പ്“ ആ ചെറുപ്പക്കാരന്‍ പറഞ്ഞു

ചുറ്റുമുള്ള ചെടുകളുടെ ഉണങ്ങിയ കമ്പുകള്‍ക്കിടയില്‍ അതേ നിറത്തില്‍ ഇരിക്കുന്ന ഉടുമ്പിനെ ഡ്രൈവര്‍ കണ്ടെത്തിയതില്‍ ഞങ്ങള്‍ അല്‍ഭുതപ്പെട്ടു. ചെറുപ്പകാലത്തെ കൊള്ളക്കാരുടെ ചിത്രകഥകളില്‍ വായിച്ചുട്ടുള്ളത് ഓര്‍മ്മ വന്നു എവിടെയെങ്കിലും പിടിച്ചാല്‍ പിന്നെ അതിനെ വിടുവിക്കാന്‍ ആര്‍ക്കും കഴിയില്ലത്രേ. അതുകൊണ്ട് കൊള്ളക്കാര്‍ പൊക്കമുള്ള മതില്‍ ചാടിക്കടക്കുവാന്‍ ആദ്യം ഉടുമ്പിനെ മതിലുനു മുകളിലേയ്ക്കു എറിഞ്ഞിട്ട് അതിന്റെ ശരീരത്തില്‍ കെട്ടിയ കയറില്‍ തൂങ്ങി കോട്ടയുടെ ഉള്ളില്‍ കടക്കുമായിരുന്നു പോലും! ഇതു ശരിയായാലും അല്ലെങ്കിലും “ഉടുമ്പു പിടിച്ചതു പോലെ” എന്ന പ്രയോഗം ഇന്നും ഉപയോഗിച്ചു വരുന്നു.
വീണ്ടും മുപോട്ടുള്ള യാത്രയില്‍ വലിയ മലയണ്ണാന്‍ പൊക്കമുള്ള ഒരു മരത്തില്‍ കൂടുകൂട്ടിയിരിക്കുന്നതു കണ്ടു. ഞങ്ങളെ കണ്ടതുകൊണ്ടാവണം ഉടനെ മലയണ്ണാന്‍ ചാടി മറഞ്ഞു കളഞ്ഞു.

അല്പം മുന്‍പോട്ടു പോയപ്പോള്‍ വണ്ടി ടാര്‍ റോഡില്‍ നിന്നും വെളിയില്‍ ഇറക്കി പുല്ല് നിറഞ്ഞ വഴികളിലൂടെ ഓടിത്തുടങ്ങി.



പെട്ടെന്നു വണ്ടി പുറത്തേയ്ക്കു പോയപ്പോള്‍ നിയന്ത്രണം വിട്ടതാണെന്നു കരുതി ഞങ്ങള്‍ ഞട്ടിപ്പോയി. നിസ്സഹായനും സുഹൃത്തുക്കളും പുറകില്‍ നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു.ഞങ്ങള്‍ പതിയെ വനത്തിന്റെ അപ്പുറമുള്ള ഒരു മൊട്ടക്കുന്നിന്റെ മുകളിലേക്കായിരുന്നു യാത്ര. ചുറ്റും മരങ്ങളില്ല. എങ്ങും പുല്‍മേടുകള്‍ മാത്രം. അല്പം മുന്‍പോട്ടു പോയപ്പോള്‍ വണ്ടി നിറുത്തി.

“ഇവിടെ നിന്നു നോക്കിയാല്‍ പൊന്നമ്പലമേട് കാണാം” ചാര്‍വ്വാകന്‍ ചേട്ടന്റെ സുഹൃത്ത് പറഞ്ഞു.

ശബരിമല ശാസ്താവിന്റെ ക്ഷേത്രവും മകരജ്യോതി കത്തുന്ന സ്ഥലവും കാണാന്‍ എല്ലാവരും ഉത്സാഹത്തോടെ പുറത്തിറങ്ങി.



“അതാ ആ കാണുന്നതാണ് പൊന്നമ്പലമേട്“ അദ്ദേഹം ചൂണ്ടികാണിച്ചു. കണ്ടവര്‍ കണ്ടവര്‍ മറ്റുള്ളവരെ കാണിച്ചു കൊടുത്തു കൊണ്ടിരുന്നു


അങ്ങു ദൂരെ വനത്തിന്റെ മധ്യത്തില്‍ കുടെ കെട്ടിടങ്ങള്‍ അവ്യക്തമായി കാണാമായിരുന്നു. ചൂറ്റും കൊടും കാട് നിറഞ്ഞ മലകള്‍ മാത്രം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകള്‍ വന്നു പോകുന്ന ഇടങ്ങളില്‍ ഒന്നാണത്.

അ സ്ഥലത്തിന്റെ പേര്‍ എന്താണെന്ന് അന്വേഷിച്ചപ്പോല്‍ അങ്ങിനെ പ്രത്യേകുച്ചു പേരൊന്നു ഇല്ല എന്നായിരുന്നു ഡ്രൈവര്‍ പറഞ്ഞത്. മലയാളി ബ്ലൊഗ്ഗേശ്സ് വന്നിട്ടു ഓര്‍മ്മക്കായി ഇവിടെ എന്തെങ്കിലും ചെയ്യണമല്ലോ എന്നു ഞങ്ങള്‍ ആലോചിക്കുകയുന്മ്, അങ്ങിനെ ആസ്ഥലത്തിനു “അമ്പലം കാണി കുന്ന്” എന്ന് പേര്‍ ഇട്ടതായി നിരക്ഷരന്‍ പ്രഖ്യാപിച്ചു.
ഇനി വരുന്ന സഞ്ചാരികളോടും ഡ്രൈവറന്മാരോടും ഇതു പറയാന്‍ അവിടുത്തെ സുഹൃത്തുക്കളെ ശട്ടം കെട്ടുകയും ചെയ്തു.



എല്ലാവരും ഒരുമിച്ചുള്ള ഒരു ഫോട്ടോയും എടുത്ത് ഞങ്ങള്‍ അമ്പലം കാണികുന്നുനോട് വിട പറഞ്ഞു.

ചാര്‍വ്വാകന്‍ ചേട്ടന് പുല്‍മേടും, ദൂരെയുള്ള വനങ്ങളും ശാന്തമായ അന്തരീക്ഷവും കണ്ടപ്പോല്‍ മനുഷ്യന്‍ ഉപയോഗിച്ച ആദ്യ സംഗീത ഉപകരണമായ പുല്ലാങ്കുഴല്‍ വായിക്കണം എന്ന് മോഹം തോന്നി. ‘ശിവരഞ്ജിനി’യില്‍ തന്നെ ആയിക്കോട്ടെ എന്നു ഞാനും.



കാറ്റിന്റെ സംഗീതത്തോടൊപ്പം ഒഴുകി വന്ന വേണുഗാനം എല്ലാവരുടെയും ഹൃദയം കവര്‍ന്നു. ഒരുപിടി ഉപകരണങ്ങള്‍ വായിക്കാനറിയാവുന്ന ചാര്‍വ്വാകന്‍‌ചേട്ടന്റെ പാണ്ഡിത്യത്തില്‍ ഞങ്ങള്‍ അല്‍ഭുതപ്പെട്ടു. എവിടെ നിന്നോ ഒരു ജീപ്പിന്റെ ശബ്ദം കേട്ട് ഞങ്ങളുടെ ഡ്രൈവര്‍ എല്ലാവരോടും വണ്ടിയില്‍ കയറുവാന്‍ ആവശ്യപ്പെട്ടു. പ്രത്യേക അനുമതിയില്ലാതെ പ്രവേശിക്കരുതാത്ത ഇടത്തിലാണത്രേ ഞങ്ങള്‍ നില്‍ക്കുന്നത്. അതു ഇതുവരേയും ഞങ്ങളോടു പറഞ്ഞിരുന്നില്ല. എന്തായാലും പെട്ടെന്നു പുറത്തുകടന്ന് വീണ്ടും ടാര്‍ റോഡില്‍ എത്തി.



അലപ ദൂരം ചെന്നപ്പോള്‍ റോഡരികില്‍ ചെടികള്‍ വെട്ടിനിറുത്തി, ചുറ്റും വേലി കെട്ടിയ മനോഹരമായ ഒരു സ്ഥലത്ത് എത്തി.
“ഇതാണ് ഗവി” ഡ്രൈവര്‍ പറഞ്ഞു.

റെസ്റ്റാറെന്റും താമസത്തിനുള്ള സൌകര്യവും വനത്തിനുള്ളില്‍ ഒരുക്കിയിരിക്കുന്നു. മുന്‍‌കൂട്ടി ബൂക് ചെയ്യുന്ന നിശ്ചിത ആളുകക്കു മാത്രമേ താമസ സൌകര്യം അനുവദിക്കുകയുള്ളൂ. പരിശീലനം സിദ്ധിച്ച ഗൈഡുകളോടൊരുമിച്ച് സുരക്ഷിതമായി ട്രക്കിംഗ് നടത്തുവാനുള്ള കൃമീക്രണം ഗവിയ്ക്കുള്ളില്‍ ഒരുക്കിയിരിക്കുന്നു.

മുന്‍പോട്ടു പോകുമ്പോല്‍ അവിടുത്തെ ഗാര്‍ഡ് ഞങ്ങളെ തടഞ്ഞു. വെറുതെ അല്പം മുന്‍പോട്ടു പോകുവാന്‍ ആഗ്രഹിക്കുന്നു വെന്നും ഇന്നു തന്നെ തിരിച്ചു പോകുമെന്നു പറഞ്ഞപ്പോള്‍ അകത്തേയ്ക്കു കടത്തിവിട്ടു. ഏതോ മനോഹരമായ പാര്‍ക്കില്‍ ചെന്ന പ്രതീതി.

അല്പം കൂടി മുന്‍പോട്ടു ചെന്നപ്പോല്‍ ഞങ്ങളുടെ ഇടതു വശത്തായി പമ്പാ ഡാം.


പിന്നേയും ഞങ്ങള്‍ കുറച്ചുകൂടി മുന്‍പോട്ടു പോയി. പിന്നേയും ഇടതൂര്‍ന്ന വന്മരങ്ങള്‍ തിങ്ങി നിറഞ്ഞ കാട്.

ഞങ്ങള്‍ ഇറങ്ങി ത്തിരിച്ച യാത്ര ഈ പ്രത്യേക ദിവസത്തില്‍ പൂര്‍ത്തിയാക്കന്‍ സാധിക്കുകയില്ല എന്ന് അറിയാവുന്നതുകൊണ്ട്, തിരിച്ചു പോകുന്നതിനേപറ്റി ചിന്തിച്ചു.നിരക്ഷരനു ചെറായിയിലും, ഷിജുവിനു പാലക്കാടും ചെന്ന് എത്തേണ്ടതുണ്ട്. ഞങ്ങള്‍ ആഗ്രഹിച്ച് യാത്ര എന്തായാലും ഇനി ഒരിക്കലേ നടക്കുകകയുള്ളൂ.

പൂര്‍ത്തികരിക്കാത്ത ആഗ്രഹവുമായി ഞങ്ങള്‍ മടക്ക യാത്ര അരംഭിച്ചു. തിരികെ കുമളിയില്‍ എത്തിയപ്പോഴേയ്ക്കും വൈകുന്നേരം ആയിരുന്നു.

എല്ലാവരോടും യാത്ര പറഞ്ഞു പിരിഞ്ഞപ്പോഴും തലേ ദിവസം രാത്രിയില്‍ കേട്ട നാടന്‍ പാട്ടിന്റെ വരികള്‍ ഞങ്ങളുടെ മനസില്‍ മായാതെ നില്‍ക്കുന്നുണ്ടായിരുന്നു.

Thursday, May 6, 2010

ഈ ജിപ്റ്റ് യാത്രാ വിവരണം

ഇവിടെത്തേ ഒരോ നിരത്തിനും, ഒരോ കെട്ടിടള്‍ക്കും ഒരുപാടു പഴയ കഥകള്‍ പറയുവാനുണ്ട്. സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറുന്ന മണ്ണിലാണ് എത്തിയിരിക്കുന്നത്. സാംസ്കാരികമായി വളരെ പുരോഗമിച്ച ഒരു ജനതതി ഇവിടെ വളരെ മുന്‍പ് കഴിഞ്ഞിരുന്നു. പാതകളും കെട്ടിടങ്ങ്ങ്ങളും അവര്‍ പണിതു. കൂറ്റന്‍ എടുപ്പുകളും ക്ഷേത്രങ്ങളും കോട്ടകളും നിര്‍മ്മിച്ചു. അവര്‍ക്ക് ബോധിച്ചതുപോലെയുള്ള ദൈവങ്ങളെ ആരാധിച്ചു. മരിച്ചു മണ്ണടിഞ്ഞവര്‍ പിന്നൊരിക്കല്‍ ജീവിക്കാന്‍ മടങ്ങി വരുമെന്നു വിചാരിച്ചു, ശവശരീരങ്ങള്‍ കേടുകൂടാതെ സൂക്ഷിച്ചുവച്ചു. നൈലിന്റെ ചതുപ്പില്‍ വളരുന്ന പാപ്പിറസ് ചെടിയുടെ തണ്ട് ചതച്ച് കടലാസ് ഉണ്ടാക്കി, പൂക്കളുടെ വര്‍ണ്ണ ചാറ് ഊറ്റിയെടുത്തു അവകൊണ്ട് ചിത്രങ്ങളും അക്ഷരങ്ങളും ഉപയോഗിച്ച് അവരുടെ ചരിത്രം എഴുതി വച്ചു.

തുടര്‍ന്നു വായിക്കുവാന്‍ ഇവിടെ ക്ലിക്കുക

ഭാഗം ഒന്ന്

ഭാഗം രണ്ട്

ഭാഗം മൂന്ന്


ഭാഗം നാല്

Saturday, May 1, 2010

ഗവി യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്-1



അവധിക്കാല യാത്രകള്‍ പ്ലാന്‍ ചെയ്യാത്തവര്‍ ആരുമില്ല. പക്ഷേ, പലപ്പോഴും പദ്ധതിയിടുന്നതുപോലെ നടക്കാറില്ല. വളരെ മുങ്കൂട്ടി പ്ലാന്‍ ചെയ്ത യാത്രയുടെ വിശേഷങ്ങള്‍ ആണ് ഇവിടെ പങ്കു വയ്ക്കുന്നത്. പ്രശസ്ത ബ്ലൊഗര്‍മാരായ, നിരക്ഷരന്‍, ചാര്‍വ്വാകന്‍, നിസ്സഹായന്‍‍, വിക്കിപ്രവര്‍ത്തനും ബ്ലൊഗ്ഗറുമായ ഷിജു അലെക്സ് എന്നിവര്‍ ഒരുമിച്ചു,വിനോദ സഞ്ചാര കേന്ദ്രമായ കുമളി, ഗവിയിലെ വനത്തിനുള്ളിലെ ട്രക്കിങ് എന്നിവയായിരുന്നു പദ്ധതിയില്‍ ഉണ്ടായിരുന്നത്.

സന്ധ്യയാകുമ്പോഴേക്കും എല്ലാവരും കുമളിയില്‍ ഒത്തുകൂടണമെന്നതായിരുന്നു ടീം ലീഡര്‍ ആയിരുന്ന ചാര്‍വ്വകന്‍ ചേട്ടന്റെ നിര്‍ദ്ദേശം.

ഉച്ചതിരിഞ്ഞപ്പോഴേക്കും തൊടുപുഴയില്‍ നിരക്ഷരന്‍ എത്തിച്ചേര്‍ന്നു. ബാം‌ഗ്ലൂരില്‍ നിന്നും എത്തിയ ഷൈജു കോട്ടയത്താണ് ഉള്ളത്. തൊടുപുഴ എത്താന്‍ അല്പം താമസിക്കും എന്നറിയിച്ചതുകൊണ്ട്,ഞങ്ങള്‍ ഹരീഷിനെ വിളിച്ചു. ഉടന്‍ തന്നെ ടിയാന്‍ അംജത്ഖാന്‍ മോഡലില്‍ ലാന്‍ഡ് ചെയ്തു. അല്പ സമയം ആവണിക്കുട്ടിയുടെ വിശേഷങ്ങള്‍ പങ്കുവച്ചപോഴേയ്ക്കും ഷൈജു എത്തിച്ചേര്‍ന്നു. ക്യാന്‍‌വാസും, മുതുകത്തൊരു സഞ്ചിയും തൂക്കി ബാം‌ഗ്ലൂരില്‍ നിന്നു തന്നെ ട്രക്കിങിനു റെഡി ആയിട്ടാണ് ആശാന്റെ വരവ്

മൂലമറ്റം, ഇലപ്പള്ളി, പുള്ളിക്കാനം വാഗമണ്‍ വഴി കെ.കെ.റോഡിലേക്ക് പുതിയ ഒരു റോഡ് ഉണ്ടെന്നും വഴിയില്‍ നല്ല കാഴ്ചകളാണെന്നും ഹരീഷ് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സമ്മതം.

നാലുമണിയോടെ ഹരീഷിനോട് റ്റാറ്റാ പറഞ്ഞ് ഞങ്ങള്‍ തൊപുപുഴയില്‍ നിന്നും തിരിച്ചു. ഇലപ്പള്ളിയിലേക്കുള്ള കയറ്റം കയറുമ്പോള്‍ അങ്ങു താഴെ മൂല മറ്റം ടൌണ്‍ ചെറുതായി ചെറുതായി വന്നു. അക്കരെയുള്ള കൂറ്റന്‍ മലയുടെ ഉള്ളിലാണ് പവ്വര്‍ ഹൌസ്. പവര്‍ ഹൌസില്‍ നിന്നും ഒഴികി വരുന്ന വെള്ളം മൂലമറ്റം പട്ടണത്തിനെ മദ്ധ്യത്തില്‍ വച്ചാണ് വെളിയില്‍ വരുന്നത്. അവിടം മുതല്‍ രണ്ടു മലകളുടെ ഇടയിലൂടെ ഒഴുകി മുട്ടം വരെ എത്തുപ്പോഴേക്കും അടുത്ത ഡാമിന്റെ റിസര്‍വോയറില്‍ എത്തുന്നു. അടുത്തകാലത്തായി മധ്യകേരളത്തിലെ അറിയപ്പെടുന്ന ഒരു സിനിമാ ഷൂട്ടിങ് ലോക്കേഷനാ‍യ മുട്ടം, വളരെ വേഗം വികസിക്കുന്ന മനോഹരമായ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു.

മുട്ടം

ഇലപ്പള്ളി മല കയറികഴിഞ്ഞപ്പോഴേക്കും കുളിര്‍ കാറ്റു അടിച്ചു തുടങ്ങി. ചുറ്റും തേയില ചെടികള്‍ നിറഞ്ഞ മൊട്ടക്കുന്നുകള്‍. വെറും 40 കി.മി. അകലെ തൊടുപുഴ പട്ടണം അത്യുഷ്ണത്തില്‍ വെന്ത് ഉരുകുമ്പോള്‍ ഈ മലമുകളില്‍ കോടമഞ്ഞു കാറ്റില്‍ പാറി നടക്കുന്നു. ഞങ്ങള്‍ കാറു നിര്‍ത്തി. വഴിയില്‍കണ്ട ഒരു ചേട്ടനെ തടഞ്ഞു നിര്‍ത്തി ഞങ്ങളുടെ ഒരു ഫോട്ടോ എടുപ്പിച്ചു. സാമാന്യം തരക്കേടില്ലാത്ത ഒരു ക്യാമറ ഉണ്ടെങ്കിലും, ഓട്ടോ ഫോക്കസ് ഉള്ളതുകൊണ്ട് മാത്രം ഫോട്ടൊയെടുക്കുന്ന ഞാന്‍ ക്യാമറയുടെ ഓപ്പറേഷന്‍ നിരക്ഷരന്‍ പഠിപ്പിച്ചു കൊടുത്തക്കുന്നതെല്ലാം അറിയാമെന്ന മട്ടില്‍ അലസമായി ശ്രദ്ധിച്ചു നോക്കി നിന്നു.



വീണ്ടും യാത്ര തുടര്‍ന്നു. പുള്ളിക്കാനത്ത് എത്തിയപ്പോഴേക്കും നല്ല തണുപ്പ് കാറ്റ് അടിച്ചു തുടങ്ങി.കയറ്റം കയറി കഴിഞ്ഞതുകൊണ്ട് മല മുകളിലൂടെ ആയി യാത്ര.ചുറ്റും ആള്‍താമസമില്ലാത്ത പോതമേടുകള്‍‍, കുന്നിന്‍ മുകളിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ്, സഞ്ചാരപ്രേമികളായ സഹയാത്രികര്‍, പുറത്തു സുഖകരമായ തണുപ്പ് - ശരിക്കും ആസ്വാദ്യകരമായിരുന്നു യാത്ര.

വാഗമണ്ണില്‍ എത്തിയപ്പോഴേക്കും മഴ ചാറിത്തുടങ്ങി.


വാഗമണ്‍ ഈരാറ്റുപേട്ട റോഡ്


വാഗമണ്‍ കുരിശുമല


ഒരു റിസോര്‍ട്ടിലെ നീന്തല്‍കുളം



ഇരുള്‍ വീണു തുടങ്ങിയെങ്കിലും വാഗമണ്ണിലെ പൈന്‍ മരക്കാടുകള്‍ നിറഞ്ഞ കുന്നിന്‍ ചെരുവ് ഒന്നു കണ്ടിട്ടു പോകാന്‍ തന്നെ തീരുമാനിച്ചു. മലഞ്ചെരുവു നിറയെ ഇട തൂര്‍ന്ന വളര്‍ന്നു നില്‍ക്കുന്ന പൈന്‍ മരങ്ങള്‍.


“കോളേജില്‍ പഠിച്ചിരുന്ന കാലത്തു വരേണ്ടതായിരുന്നു ഇവിടെ...“ നരച്ച താടി തടവിക്കൊണ്ട് നിരക്ഷരന്‍ ദീര്‍ഘ നിശ്വാസം വിട്ടു.

നല്ല കുളിരുള്ള സന്ധ്യാ നേരത്ത് അദ്ദേഹത്തിന്റെ മനസില്‍ എന്തൊക്കെയാവും എന്നോര്‍ത്തു ഷിജു പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

ഞങ്ങള്‍ കുറെ താഴോട്ടു നടന്നു ഇറങ്ങിപ്പൊയി. തിരിച്ച് എത്തിയപ്പോഴേക്കു നല്ല ഇരുട്ട് ആയിക്കഴിഞ്ഞിരുന്നു.
ചാര്‍വ്വാകനും നിസ്സഹായനും കുമളിക്കടുത്ത് വണ്ടിപ്പെരിയാരില്‍ എത്തിയെന്നു മൊബൈലില്‍ വിളിച്ച് അറിയിച്ചതുകൊണ്ട്, ഇനി വഴിയില്‍ എങ്ങും നിര്‍ത്താതെ മുന്‍പോട്ടു പോകുവാന്‍ തീരുമാനിച്ചു.

ചാര്‍വ്വകന്‍ ചേട്ടന്റെ ബന്ധുക്കളും സുഹ്രുത്തുകളും ചേര്‍ന്ന് ഒരു സംഘം തന്നെ കുമളിയില്‍ കാത്തു നിക്കുന്നുണ്ടായിരുന്നു. രാത്രിയില്‍ സണ്ണിച്ചേട്ടന്റെ നേതൃത്തതിലുള്ള നാടന്‍പാട്ടു ഉണ്ടായിരിക്കും എന്ന വാര്‍ത്ത ഞങ്ങക്ക് ഏറെ സന്തോഷം പകര്‍ന്നു. എന്നാല്‍ എല്ലാ വാദ്യ ഉപകരണങ്ങളോടും കൂടിയ ഒരുപ്രൊഫഷ്ണല്‍ സംഘം ആയിരിക്കും അതെന്നു ഞങ്ങള്‍ കരുതിയതേയില്ല. വിനോദ സഞ്ചാരികള്‍ക്കു നാടന്‍ കലകള്‍ പരിചപ്പെടുത്തുന്ന ഒരു കലാ സംഘമായിരുന്നു അത്.

ഞങ്ങള്‍ക്കായി ക്രമീകരിച്ചിരുന്ന റിസോര്‍ട്ടിലേക്കു പോയി. അധികം ചൂടും തണുപ്പും ഏല്‍ക്കാതെ പുല്പായകൊണ്ട് പൊതിഞ്ഞ ഭിത്തികളുള്ള റിസോര്‍ട്ടിലെ മുറികള്‍ പ്രകൃതിയോടിണങ്ങുന്ന വിധം മനോഹരമായി രൂപകല്‍പ്പന ചെയ്തതായിരുന്നു.

പാട്ടു സംഘത്തിനു വേണ്ട സോമരസവും ഞങ്ങള്‍ക്കുള്ള അത്താഴവും ഉടന്‍ എത്തി. താമസിയാതെ തന്നെ നകാര,ഉടുക്കു തുടങ്ങിയ വാദ്യോപകരണങ്ങളുമായി സണ്ണിച്ചേട്ടനും കൂട്ടരും എത്തി. .ഞങ്ങള്‍ അത്താഴം കഴിച്ചു, സണ്ണിച്ചേട്ടനും സംഘവും അവര്‍ക്കു വേണ്ടതും അകത്താക്കി. ആമുഖമായി സണ്ണിച്ചേട്ടന്‍ നാടന്‍പാട്ടുകളുടെ ചരിത്രവും പശ്ചാത്തലവും അല്പം വിശദീകരിച്ചു.


തലമുറകള്‍ കൈമറിഞ്ഞ് വായ്മൊഴികളായ് ലഭിച്ച നമ്മുടെ നാടിന്റെ കീഴാള സംഗീതത്തിന്റെ ചരിത്രം വിശദീകരിച്ചത് ഞങ്ങള്‍ക്ക് പുതിയ അറിവു പകര്‍ന്നു. മണ്ണിനോടും കാലാവസ്ഥയോടും പടവെട്ടി പൊന്നു വിളയിച്ചവരുടെ പ്രതിഷേധത്തിന്റെയും ആത്മ നൊമ്പരത്തിന്റേയും ഗാഥകളായിരുന്നു ഞങ്ങള്‍ രാത്രി മുഴുവനും കേട്ട പാട്ടുകള്‍. നൂറ്റാണ്ടുകളായി നാടിനെ മുഴുവന്‍ പണിയെടുത്ത് തീറ്റിപ്പോറ്റിയവരുടെ വേദനകള്‍, അധ്വാനത്തിന്റെ ഒരു പങ്കുപോലുമില്ലാത്തവരുടെ അറപ്പുരകള്‍ നിറയുന്നതു കാണുമ്പോല്‍ ഉള്ള നിസ്സഹായത - എല്ലാം ആ പാട്ടുകളില്‍ ഉണ്ടായിരുന്നു.





“പല പാട്ടുകളും ദേവ പ്രീതിക്കാണെന്നു തോന്നാമെങ്കിലും കീഴാളര്‍ അടിസ്ഥാനപരമായി നാസ്തികര്‍ ആയിരുന്നു” സണ്ണിച്ചേട്ടന്‍ വീക്ഷണം അതായിരുന്നു.




ലോകസൃഷ്ടിയേപറ്റിയുള്ള ഒരു പാട്ട് ഇങ്ങനെയാണ്:-

“ആതിയില്ലല്ലൊ, അന്തമില്ലല്ലോ ലക്കാലം പോയാ യുഗത്തില്‍..“
ഇരുളിമില്ലല്ലോ വെളിവുമില്ലല്ലോ ലക്കാലം പോയാ യുഗത്തില്‍
വെള്ളമില്ലല്ലൊ വെളിവുമില്ലല്ലോ ലക്കാലം പോയാ യുഗത്തില്‍“


ആദിയും അന്തവും, വെള്ളവും വെളിച്ചവും ഇരുളും ഇല്ലാത്ത അനാദിയായ കാലം.

അന്ന്..

“പാതി മുട്ട വിണ്ടു പൊട്ടി മേലു ലോകം പൂകിയല്ലോ
പാതി മുട്ട വെന്തു പൊട്ടി കീയു ലോകം പൂകിയല്ലോ“ -

‘ബിഗ് ബാംഗ് തിയറിയോടു സമാനമായി നില്‍ക്കുന്ന വിശ്വാസം‘
സണ്ണിച്ചേട്ടന്‍ ഒരു ശാസ്ത്രകാരനേപ്പോലെ തുടര്‍ന്നു.




അന്നു രാത്രി റെക്കോര്‍ഡു ചെയ്ത ഈ പാട്ടുകളെല്ലാം ക്ലാരിറ്റി കുറവായതുകൊണ്ട് അതിന്റെ ഒറിജിനല്‍ പാട്ടു ശ്രീ. സി.ജെ കുട്ടപ്പനും സംഘവും പാടുന്നത് ഇവിടെ നിന്നും കേള്‍ക്കാം


aadiyillallo | Musicians Available

ചോര നീരാക്കി വളര്‍ത്തിയെടുത്ത നെല്ലില്‍ നിന്നും ഇതര വിളവുകളില്‍ നിന്നും മാത്രമല്ല, ദൈവത്തിന്‍ല്‍ നിന്നും അകറ്റപ്പെട്ട പണിയെടുക്കുന്നവന്റെ ആഹ്ലാദമാണ്, ക്ഷേത്ര പ്രവേശനവിളമ്പരത്തേപറ്റിയുള്ള പാട്ട്.

“അമ്മക്കും ചേത്രത്തി പോകാം അടി ദേവനെ തൊട്ടു തൊഴാമേ“
നാടു ഭരിക്കണ തമ്പ്രാ നമുക്കനുവാദം തന്നെടീ മാലേ...”

എങ്കിലും അവരുടെ ആഹ്ലാദത്തിന്റെ കാരണം മറ്റൊന്നായിരുന്നു..

“പോറ്റി തബ്രാക്കന്മാരെല്ലം വെറും പോയന്മാരാണെടീ മാലേ..“

അചാരങ്ങളോടും അവര്‍ക്കു വെറുപ്പായിരുന്നു..


“കക്കയെടുത്തങ്ങൂതണ തമ്പ്രാ..
ചന്ദനം വാരിയെറിയണ തമ്പ്രാ..
ഉള്ളിലെ കല്ലില്‍ കറങ്ങണ തമ്പ്രാ..“




ammakkum | Music Codes
ശ്രീ സി.ജെ കുട്ടപ്പനും സംഘവും പാടിയത് ഈ പാട്ടും ഇവിടെ നിന്നും കേള്‍ക്കാം

രാവേറെ ചെല്ലുന്നതുവരെ ഞങ്ങള്‍ പാട്ടും പഴംകഥകളുമായി കഴിച്ചു കൂട്ടി.



(ഗവിയിലേക്കുള്ള യാത്ര അടുത്ത ആഴ്ച..)