Friday, December 17, 2010

സാരംഗ് -വിദ്യാഭ്യാസത്തിന്റെ വേറിട്ട മുഖം

ഗള്‍ഫില്‍ ജീവിക്കുന്ന അഭ്യസ്തവിദ്യരില്‍ ബഹുഭൂരിപക്ഷവും കുടുംബ ബഡ്ജെറ്റ് തയ്യാറാക്കുന്നതില്‍ പരാജയപ്പെട്ടവരാണ്. തരക്കേടില്ലാത്ത വരുമാനമുള്ള പലരുടെയും വരവും ചിലവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ബാങ്ക് ലോണുകളും,ക്രഡിറ്റ് കാര്‍ഡിന്റെ തിരിച്ചടവും,ടെലിഫോണ്‍-കറന്റു ബില്ലും വാടകയും കൊടുത്തു കഴിയുമ്പോള്‍ ഒരു മാസത്തെ നിത്യച്ചിലവിനുള്ളതു മാത്രം ശേഷിക്കുകയോ ശേഷിക്കാതെയോ പോകുന്നു. ട്രിഗണോമെട്രിയും, ഇന്റെഗ്രേഷനും കാണാപാഠം പഠിച്ചവര്‍ അപ്രതീക്ഷിതമായ സാമ്പത്തിക അവശ്യം വരുമ്പോള്‍ നിസ്സഹായരാകുന്നു. ജീവിക്കാനുള്ള കണക്കുകള്‍ പഠിച്ചില്ല എന്നതുതന്നെ കാരണം. കണക്കിന്റെ കാര്യത്തില്‍ മാത്രമല്ല, സമസ്തമേഖലയിലും വിദ്യാഭാസത്തിന്റെ ഈ 'പ്രയോജനമില്ലാ'യ്മ കാണാം.

അരൊക്കെയോ കണ്ടുപിടിച്ച വിവരങ്ങള്‍ എഴുതി വച്ചതു തലയിലേയ്ക്കു പകര്‍ത്തുന്ന പ്രക്രിയയാണ് ഇന്ന് വിദ്യാഭ്യാസം.  കൂടുതല്‍ അളവു അറിവു സംഭരിക്കുകയും, ആവശ്യം വരുമ്പോള്‍  അതേപോലെ പുറത്ത് എടുക്കാന്‍ കഴിയുകയും ചെയ്യുന്നവര്‍ ആണ്  വിദ്യാസമ്പന്നര്‍ . നിത്യ ജീവിതം അനായസകരമാക്കുവാന്‍ ഉപകരിക്കുന്ന പ്രയോജനപ്രദമായ വിവരങ്ങള്‍ ഒന്നും തന്നെ ഇന്നു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമല്ല. ഏതൊക്കെയോ ഓഫീസുകളില്‍ പണിയെടുക്കാന്‍ ടൈ കെട്ടിയ തൊഴിലാളികളെ സൃഷ്ടിക്കുകയാണ്  വിദ്യാലങ്ങൾ .  അതിലും അപകടകരമായ കാര്യം, ജീവിതത്തില്‍ യഥാര്‍ത്ഥസന്തോഷം തരുന്ന കലാപരവും സര്‍ഗ്ഗപരവുമായ മേഖലകള്‍ക്ക് വേണ്ടത്ര പ്രാധാന്യവുമില്ലാതെ പോകുന്നു എന്നതാണ് .

 പ്രായോഗികതയില്‍ ഊന്നാത്ത വിദ്യാഭ്യാസം നിമിത്തം ഇലക്ട്രിക്കല്‍ എഞ്ചിനീയറുടെ വീട്ടിലെ കറന്റിന്റെ ഫ്യൂസ് പോയാല്‍ ശരിയാക്കുവാന്‍ ഒരു വയര്‍മാന്‍ വരണം. എന്തിന്, വീട്ടിലെ തൂമ്പായ്ക്കു പൂളുവച്ച് ഉറപ്പിക്കാന്‍ ആശാരിയെ സമീപിക്കേണ്ട അവസ്ഥയിലേയ്ക്കു സാധാരണ മലയാളിയെ നമ്മുടെ വിദ്യാഭാസം മാറ്റിയെടുത്തിരിയ്ക്കുന്നു.

ഇന്നത്തെ വിദ്യാഭ്യാസം സമൂഹത്തിനു അവശ്യം വേണ്ട ഘടകങ്ങളുടെ പരിശീലിപ്പിച്ച് എടുക്കുന്നില്ല .  കര്‍ഷകന്‍, റബ്ബര്‍ വെട്ടുകാരന്‍, ഡ്രൈവര്‍ ഇവരൊക്കെ മറ്റാരോ അകാന്‍ വേണ്ടി വിദ്യാഭ്യാസം ചെയ്യുന്നതിനിടെ കൊഴിഞ്ഞു പോയി,  ഗതികേടുകൊണ്ട് മാത്രം രൂപാന്തരപ്പെട്ട് ഉണ്ടായിവരുന്ന ഉപോല്പ്പന്നങ്ങളാണ്. അതുകൊണ്ട് ഇത്തരം തൊഴില്‍ ചെയ്യുന്നവര്‍ വെള്ളക്കോളര്‍ ഉദ്യോഗം എന്ന കിട്ടാമുന്തിരിങ്ങയെ കൊതിയോടെ നോക്കി കാലക്ഷേപം കഴിക്കുന്നു. ചെയ്യുന്ന തൊഴില്‍ ഒരു സംതൃപ്തിയും തരുന്നില്ല. എന്നാല്‍ ഇവരൊന്നും ഇല്ലാതെ നിലനില്‍ക്കുന്ന ഒരു സമൂഹം ഉണ്ടാക്കിയെടുക്കാന്‍ ഈ വിദ്യാഭ്യാസത്തിനു കഴിയുന്നതും ഇല്ല.

അമിത ലാഭത്തില്‍  വിദ്യാഭാസസ്ഥാപനങ്ങള്‍ നടത്തുന്ന പലരും  വിദ്യാഭാസ വിദഗ്ദരേപ്പോലെ സംസാരിക്കുന്നു. സ്കൂള്‍ ട്രാസ്പോര്‍ട്ട്, യൂണിഫോം, പാഠപുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍ ഇങ്ങനെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതെല്ലാം ഇക്കാലത്ത് വിപണനമൂല്യമുള്ള ചരുക്കുകള്‍ ആണല്ലോ. അവഗണിക്കപ്പെടുന്നത് മുരടിക്കുന്നതും പിഞ്ചു കുഞ്ഞുങ്ങളുടെ നൈസര്‍ഗ്ഗീക വാസനകളാണ്. ലാഭം ഉറപ്പുള്ള രണ്ടു കച്ചവടമേഖലകള്‍ വിദ്യാഭ്യാസവും ആരോഗ്യ രംഗമുമാണെന്നു പണമുള്ളവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. എല്‍ കെ ജിയില്‍ പഠിക്കുന്ന കുട്ടികളേക്കൊണ്ട് ഇംഗ്ലീഷില്‍ മുഴു വാചകങ്ങള്‍ തന്നെ എഴുതിക്കുന്ന  കുറ്റകരമായ പ്രവര്‍ത്തിയിലാണ് ബഹറിനിലെ ഇന്ത്യന്‍ സ്കൂളുകള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ജീവിതം ഉത്സവം പോലെ ആഘോഷിക്കേണ്ട കാലത്ത് മുതുകത്ത് ഒരു ഭാരമുള്ള ഭാണ്ഡവുമായി രക്ഷിതാക്കള്‍ അതിരാവിലെ  വീട്ടില്‍ നിന്നും ഇറക്കി വിടുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്ന ഫാക്ടറിക്കകത്തു വിദ്യാര്‍ത്ഥികളെന്ന അസംസ്കൃതവസ്തുവിനെ എന്തൊക്കെയോ ഉല്പന്നങ്ങള്‍ ആക്കി മാറ്റുവനുള്ള തീവ്രശ്രമത്തിലാണ് അധ്യാപരാകുന്ന തൊഴിലാളികള്‍ . എങ്ങിനെ വേണമങ്കിലും രൂപപ്പെടുത്താവുന്ന  ശുദ്ധശൂന്യമായ മസ്തിഷകവുമായല്ല കുഞ്ഞുങ്ങള്‍ ജനിക്കുന്നത് എന്ന് ഇന്നു എല്ലാവര്‍ക്കും അറിയാം.  ഒട്ടനവധി കഴിവുകളും നൈസര്‍ഗ്ഗീക വാസനകളുമായി ജനിക്കുന്ന അനന്യമായ  സൃഷ്ടികളാണ് ഓരോ മനുഷ്യകുഞ്ഞും. അവയെ തിരിച്ചറിഞ്ഞു പരിശീലിപ്പിച്ച് , ശാരീരികവും മാനസികവും വൈകാരികവുമായി വളര്‍ത്തി വ്യക്തിക്കും സമൂഹത്തിനും ഉതകുന്ന സംസ്കാരമുള്ള മനുഷ്യനാക്കുന്ന സങ്കീര്‍ണ്ണ പ്രക്രിയയാണ് വിദ്യാഭ്യാസം. അതിനെയാണ് വെറും അറിവുപകരല്‍ ചടങ്ങായി ചുരുക്കിയിരിക്കുന്നത്.

 ഇടുക്കിജില്ലയിലെ ഒരു ട്രൈബല്‍ സ്ക്കൂളില്‍ പഠിക്കുമ്പോള്‍ ഏതാണ്ട് നാല്പതു കുട്ടികള്‍ ഉണ്ടായിരുന്നു എന്റെ ക്ലാസില്‍ ‍. ജില്ലയുടെ പ്രത്യേകത കൊണ്ടു കൂടിയാകാം, ഞാനൊഴികെ എല്ലാവരും  കാലാന്തരത്തില്‍ കര്‍ഷകരായി 'തീര്‍ന്നു'. ഇന്നു അവര്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലിനോട് അന്യഥാബോധം സൃഷ്ടിക്കുവാനല്ലാതെ  ജീവിതത്തിന്റെ ഏറ്റവും നിര്‍ണ്ണായകമായ പത്തു വര്‍ഷക്കാലം പഠിച്ചതൊന്നും നിത്യ ജീവിതത്തിൽ അവര്‍ക്കു കാര്യമായ ഒരു ഗുണവും ചെയ്തിട്ടില്ല. കൃഷിയുടെ ലഘുവും ഗുരുവും തിരിച്ച്  ഏണിയും തൂമ്പയുമായി മണ്ണിനോട്  പൊരുതി ജീവിക്കുമ്പോള്‍  ഉപമയും ഉല്‍‌പ്രേക്ഷയും അനാവശ്യ വിജ്ഞാനമായി തലച്ചോറില്‍ കുടിയിരിക്കുന്നു.

ഇത്തരം അടിസ്ഥാന പ്രശ്നങ്ങള്‍ക്കുപരിഹാരവുമായി ഒട്ടനവധി പ്രസ്ഥാനങ്ങള്‍ എഴുപതുകളില്‍ മുന്നോട്ടു വന്നിരുന്നു. വ്യവസ്ഥാപിതമായ രീതികളേയും സ്ഥാപനങ്ങളേയും വെല്ലുവിളിച്ചുകൊണ്ട് മറ്റൊരു സമാന്തര സം‌വിധാനം ആയിരുന്നു  അത്തരം പ്രസ്ഥാനങ്ങള്‍ വിഭാവനം ചെയ്തത്.    മാര്‍ഗ്ഗത്തേക്കുറിച്ചു നിശ്ചയം പോരായിരുന്നെങ്കിലും ലക്ഷ്യത്തേക്കുറിച്ചുള്ള ഉറപ്പ്  ഉണ്ടായിരുന്നതുകൊണ്ട് ഈ പ്രസ്ഥാനങ്ങള്‍ക്ക്  ചില ചലനങ്ങളും സൃഷ്ടിക്കുവാന്‍ സാധിച്ചു. രാഷ്ട്രീയ പരിവര്‍ത്തനത്തില്‍ നക്സല്‍ പ്രസ്ഥാനങ്ങള്‍ വിദ്യാഭ്യാസ രംഗത്ത്  സമാന്തര സര്‍‌വ്വകലാശാലകള്‍  ഇങ്ങനെ പലതും ഉദയം ചെയ്തത് ഇങ്ങനെയാണ്.  സംസ്ക്കാരത്തിനും ദേശത്തിനും ചേരാത്തവ കാലാന്തരത്തില്‍  മണ്ണടിഞ്ഞുപോയി.

എങ്കിലും, നിരവധി പരീക്ഷണങ്ങളിലൂടെയും പരിഷ്കാരങ്ങളിലൂടെയും കടന്നുപോയി ഇന്നും നിലനില്‍ക്കുന്ന പ്രസ്ഥാനമാണ് അട്ടപ്പാടിയിലെ സാരംഗ് എന്ന സമാന്തര വിദ്യാലയം.  അധ്യാപകരായിരുന്ന ഗോപാലകൃഷ്ണണന്‍ സാറും വിജയലക്ഷ്മി ടീച്ചറും ഔദ്യോഗിക ജീവിതത്തിന്റെ ആദ്യകാലത്തു തന്നെ ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ അര്‍ത്ഥശൂന്യത തിരിച്ചറിഞ്ഞിരുന്നു. മറ്റേതോ ഭൂഘണ്ഡത്തില്‍ നിന്നും  ഇറക്കുമതി ചെയ്ത സാങ്കേതികജ്ഞാനം പാകി മുളപ്പിക്കുവാന്‍ വിദ്യാലയങ്ങള്‍ ഉപയോഗിക്കുന്നതില്‍ അവര്‍ക്ക് അപാകാതതോന്നി.  സാംസ്കാരികമായ പ്രത്യേകതകൾ, കാലാവസ്ഥ, വിഭവങ്ങള്‍ ഇവയ്ക്കു ചേരും വിധം തദ്ദേശീയമായി വികസിച്ചു വരുന്ന സാങ്കേതിക വിദ്യയാണ് നാടിനു വേണ്ടതെന്ന് അവര്‍ തിരിച്ചറിഞ്ഞു. ജീവിതോന്മുഖമായ ഒരു പുതിയ കരിക്കുലം വേണമെന്നു തോന്നിയതും അങ്ങിനെയാണ്. വിദ്യാഭ്യാസ  സമ്പ്രദായത്തിന്റെ സമൂലമായ ഒരു ഉടച്ചു വാര്‍ക്കല്‍ ആണ് വേണ്ടതെങ്കിലും  അത് എങ്ങിനെ വേണം എന്നതിനു ഒരു മാതൃകയോ കൃത്യമായ മാര്‍ഗ്ഗരേഖയോ മുന്‍പില്‍ ഇല്ലായിരുന്നു.

സ്വിസ്സർലണ്ടുകാരനായിരുന്ന ജീൻ പിയാഷേ  എന്ന ചിന്തകന്റെ അഭിപ്രായത്തില്‍  അറിവ് മുൻ‌കൂട്ടി നിർമ്മിക്കപ്പെട്ട രൂപത്തിൽ വിദ്യാർത്ഥികളിലേയ്ക്ക് വരികയല്ല. അത് സൃഷ്ടിക്കുന്നതാണ് . സാരംഗില്‍  ആരും ആരെയും ഒന്നും പഠിപ്പിക്കുന്നില്ല. കുട്ടികളുൾ നൈസര്‍ഗ്ഗീകമായ വാസനകളെ പരിപോഷിപ്പിച്ചും ചുറ്റുപാടുകളില്‍ നിന്നും പഠിച്ചും വളരുകയാണ്.

എന്നും രാത്രി നടക്കുന്ന പൊതുയോഗത്തിലൂടെയാണ് ഓരോ ദിവത്തെയും പ്ലാനിംഗ് ആരംഭിക്കുന്നത്.  വിവിധ ജോലികളുടെ മേല്‍നോട്ടത്തിനായി മന്ത്രിമാരെ തിരഞ്ഞെടുത്തിട്ടുണ്ടാവും,-ഭക്
ഷ്യ മന്ത്രി, സാംസ്കാരികമന്ത്രി, മൃഗപരിപാലനമന്ത്രി അവരുടെ സഹായികള്‍ ഇങ്ങനെ എല്ലാവര്‍ക്കും ഉണ്ട് ഉത്തരവാദിത്വങ്ങൾ‍.
 അടുത്ത ദിവസം എങ്ങിനെ വേണമെന്നു തീരുമാനിക്കുകയും അതു എഴുതി വയ്ക്കുകയും മാത്രമല്ല, തലേ രാത്രിയില്‍ തീരുമാനിച്ചവയുടെ  വിലയിരുത്തലും നടക്കുന്നു. ഏതു വലിയ കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റേയും തലപ്പത്തു നടക്കുന്ന ബോര്‍ഡു മീറ്റിംഗിന്റെ മിനിയേച്ചര്‍ ആണ് സാരംഗിന്റെ ചാണകം മെഴുകിയ തറയില്‍ ഓരോ പ്രവര്‍ത്തിദിനത്തിന്റേയും അവസാനം നടത്തപ്പെടുന്ന പൊതുയോഗം. ചെയ്യേണ്ടത് തീരുമാനിച്ചും  ചെയ്തത് അയവിറക്കിയും സംതൃപ്തമായ മനസോടെ ഉറങ്ങാന്‍ പോകുന്ന കുട്ടികൾ‍, ജീവിതത്തിന്റെ വലിയ പാഠങ്ങളാണ് പഠിക്കുന്നത്.

 "ജനറല്‍ ബോഡിയുടെ  ശക്തിയും വിലയും കുട്ടികള്‍ അറിയണം" ഗോപാലകൃഷ്ണന്‍ സാര്‍ പറയുന്നു, "കുട്ടികളെ ജനാധിപത്യം പഠിപ്പിക്കുകയും അതിന്റെ വില മനസിലാക്കി കൊടുക്കുകയും ചെയ്യേണ്ടത്, വിദ്യാഭ്യാസത്തിന്റെ ധര്‍മ്മമാണ്" ക്ലാസ് മുറിയിലെ ജനാധിപത്യം എന്ന ആശയത്തിനു കാതലായ സംഭാവന നൽകിയ വ്യക്തിയായിരുന്നു അമേരിക്കക്കാരനായ ജോൺ ഡ്യൂയി. സ്ഥിരംനേതാവിന്റെ സ്ഥാനത്ത് മാറി മാറി വരുന്ന പല നേതാക്കളെ പ്രതിഷ്ഠിച്ചുകൊണ്ട് ഗ്രൂപ്പടിസ്ഥാനത്തിലുള്ള പ്രോജക്ടുകൾ കുട്ടികളിൽ ജനാധിപത്യബോധം വികസിപ്പിക്കുന്നതായി ഡ്യൂയി ദർശിച്ചു.

വിദ്യാർത്ഥിയുടെ സമീപപരിസരത്തു നിന്നും ജീവിതാനുഭവങ്ങളിൽ നിന്നുമാണ് സാരംഗില്‍ പഠനം ആരംഭിക്കുന്നത് . ഓരോ അംഗങ്ങള്‍ യാത്ര ചെയ്തപ്പോള്‍ കണ്ടുമുട്ടിയ പുതിയ ആളുകളെക്കുറിച്ചും വ്യത്യസ്തയാര്‍ന്ന അനുഭവങ്ങളേപറ്റിയും, പത്രക്കുറിപ്പില്‍ കണ്ട രസകരമായ വിവരങ്ങളേപ്പറ്റിയുമെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നു. ചെറിയ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നു. ബിരുദാനന്തരബിരുദമെടുത്തവര്‍ പോലും ടോസ്റ്റ് മാസ്റ്റേര്‍സിന്റെ യോഗങ്ങളില്‍ പോയിട്ടാണ് 'പബ്ലിക് സ്പീക്കിം‌ഗ് സ്ക്കിൽ' വളര്‍ത്തുന്നത്. സാധാരണ സ്കൂളുകളില്‍ വല്ലപ്പോഴും വീണുകിട്ടുന്ന  അവസരങ്ങളാകട്ടെ  പലപ്പോഴും അധ്യാപകരുടെ മക്കള്‍ക്കായി നീക്കി വച്ചിരിക്കും. സാരംഗില്‍ എല്ലാ കുട്ടികള്‍ക്കും വളരെ ചെറുപ്പം മുതല്‍  ഇത്തരം പരിശീലനങ്ങള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു.

 എല്ലാകുട്ടികളും പഠിച്ചിരിക്കണ്ട  രണ്ടു പാഠങ്ങള്‍ സാരംഗില്‍ ഉണ്ട് . യോഗയും കളരിയും. ശാരീരികവും മാനസികവും ബൌദ്ധികമായ സമഗ്ര വളര്‍ച്ചയാൺ  വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെങ്കില്‍ യോഗയും കളരിയും കരിക്കുലത്തില്‍ നിന്നും എങ്ങിനെ മാറ്റി നിര്‍ത്താനാകും എന്നു വിജയലക്ഷ്മി ടീച്ചര്‍ ചോദിക്കുന്നു. ആരോഗ്യമുള്ള മനസ്സും ശരീരവുമാണ് യഥാര്‍ദ്ധ സമ്പത്ത് എന്നു എല്ലാവരും സമ്മതിക്കുമ്പോഴും അവ സ്വന്തമാക്കുവാനും നിലനിര്‍ത്തുവാനും വേണ്ട  പരിശീലനം സ്കൂളുകള്‍ നല്‍കേണ്ടതല്ലേ? അഞ്ചരയ്ക്കു എഴുന്നേറ്റ് സാധകം ചെയ്യുന്നതോടെ സാരംഗില്‍ ഒരു ദിവസം ആരംഭിക്കുന്നു. കുട്ടികള്‍ എല്ലാവരും തന്നെ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നു. തുടര്‍ന്നു ഉപകരണ സംഗീതങ്ങളുടെ പരിശീലനം. മൃദംഗം, ഓടക്കുഴല്‍, വയലിന്‍  മുതലായ ഉപകരണങ്ങള്‍ അവരവരുടെ അഭിരുചിക്ക് അനുസരിച്ചു തിരഞ്ഞെടുക്കാം. ആഴ്ചയില്‍ രണ്ട് ദിവസം കഥകളി പഠനവും സാരംഗിന്റെ സാംസ്ക്കാരിക കേന്ദ്രത്തില്‍ നടക്കുന്നു. കളരി ശീലിക്കുന്നതുകൊണ്ട് കഥകളി പരിശീനത്തില്‍ അതി വേഗം മുന്നേറുവാന്‍ സാരംഗിലെ വിദ്യാര്‍ത്ഥികള്‍ക്കു കഴിയുന്നു. പകല്‍ സമയം കൃഷിയിടങ്ങളിലായി ചിലവഴിക്കുന്നു.

 ജപ്പാനിലെ സ്ക്കൂളുകളില്‍ ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ നിര്‍ബന്ധമായും നടന്നു പോകണമത്രേ. മാതാപിതാക്കളോടൊപ്പമല്ല, മറ്റു കുട്ടികളൊടൊപ്പം. മഴയാണെങ്കിലും വെയിലാണെങ്കിലും അവയേറ്റു നടന്നേ പറ്റൂ. അദ്ധ്യാപകന്‍ എന്ന ‘സര്‍വ്വജ്ഞാനി‘യില്‍ നിന്നും മാത്രമല്ല, സഹപഠനത്തില്‍ കൂട്ടുകാരനും കൈത്തങ്ങായി വര്‍ത്തിക്കണം എന്ന വിഖ്യാത വിദ്യാഭ്യാസ വിചക്ഷണനായിരുന്ന വീഗോട്സ്കി യുടെ ബോധനമനഃശാസ്ത്രമാണ് ഇവിടെ പ്രായോഗത്തില്‍ വരുന്നത്. നാലാം ക്ലാസില്‍ എത്തുമ്പോല്‍ കൃഷി ചെയ്തു തുടങ്ങുന്നു. കേരളത്തിലെ കുട്ടികള്‍ എങ്ങിനെ കൃഷി ചെയ്യാതിരിക്കാം എന്നു പഠിക്കുമ്പോള്‍ ലോകത്തിലെ   സാങ്കേതിക വിദ്യയുടെ തലസ്ഥാനം എന്നു വിളിക്കാവുന്ന രാജ്യത്ത്  കുട്ടികള്‍ സ്വന്തമായി കൃഷിചെയ്തു വിളയിച്ച ധാന്യം പാകം ചെയ്തു കഴിക്കുവാനുള്ള പരിശീലനമാണ് സ്ക്കൂളുകളില്‍ കൊടുക്കുന്നത്.


 ഇതിലേറെ അപകടകമായിട്ടുള്ള മറ്റൊരു മേഖലയാണ് അധ്യാപകരുടെ ചാരപ്രവര്‍ത്തി. ഏതെങ്കിലും ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ഒരുമിച്ച് കളിച്ചു ചിരിക്കുന്നതു പോയിട്ടു മിണ്ടുന്നതുപോലും കണ്ടാല്‍ പിന്നെ സ്റ്റാഫ് റൂമില്‍ വിളിച്ച് പീഡിപ്പിക്കുന്ന സാഡിസ്റ്റുകളാണ് മിക്ക അധ്യാപക പോലീസുകാരും. പ്രണയത്തെ വാനോളം പുകഴ്ത്തുന്ന കവിതകള്‍ വായിച്ച് ഒന്നരപ്പുറത്തില്‍ കവിയാതെ ഉപന്യാസമെഴുതാമെങ്കിലും പ്രണയം കാമ്പസുകളില്‍ ഇന്നും നിഷിധം തന്നെ. ലൈംഗികതയും ശരീരശാസ്ത്രവും  കൌമാര ആരംഭത്തില്‍ തന്നെ സാരംഗില്‍ വിദ്യാര്‍ദ്ധികള്‍ക്കു മനസിലാക്കികൊടുക്കുന്നു. എതിര്‍ ലിംഗത്തില്‍‌പട്ടവരെ  അടുത്തിടപഴകാന്‍ അവസരമുള്ളതുകൊണ്ട്, ഒരു വിചിത്ര ജീവിയെപ്പോലെ തുറിച്ച് നോക്കുന്ന സാദാമലയാളി സാരംഗില്‍ നിന്നും പുറത്തു വരാന്‍ ഇടയില്ല.

  ഓര്‍മ്മശക്തിയല്ല  കുട്ടികളുടെ വിവിധ നിലയിലുള്ള പ്രതിഭയെയാണ് പരിപോഷിപ്പിക്കുന്നത് എന്നതുതുകൊണ്ട്   പരീക്ഷയില്‍  അധിഷ്ഠിതമല്ല സാരംഗിലെ പാഠ്യപദ്ധതി.

വരവുചിലവു കണക്കുകള്‍ എഴുതിയും ബഡ്ജറ്റ് തയ്യാറാക്കിയും കണക്കിന്റെ ബാലപാഠം പഠിക്കുമ്പോള്‍ വരുമാനത്തിനനുസരിച്ച ഒരു ജീവിതം വിഭാവനം  ചെയ്യുന്നത് എങ്ങിനെയാണെന്നു വിദ്യാര്‍ഥികള്‍ പഠിക്കുന്നു. നിത്യജീവിതത്തില്‍ പലരും പരാജയപ്പെടുന്നത്, പൈതാഗോറസ് തിയറി അറിയാത്തതുകൊണ്ടല്ല്, മറിച്ചു വരുമാനത്തിനുള്ളില്‍  ഒതുങ്ങുന്ന ജീവിതം രൂപപ്പെടുത്താനറിയാത്തതുകൊണ്ടാണെന്നു ഗോപാലകൃഷ്ണന്‍ സാര്‍ പറഞ്ഞുതരേണ്ടതില്ല.  പ്രിന്റ് ചെയ്ത ഒരു പുസ്തകം പോലും സാരംഗില്‍ ഇല്ലെങ്കിലും അഞ്ചും ആറും ഭാഷകള്‍ കൈകാര്യം ചെയ്യുന്ന കുട്ടികള്‍ ആരേയും അല്‍ഭുതപ്പെടുത്താതിരിക്കില്ല. സാരംഗിന്റെ പ്രവർത്തനങ്ങ്ങ്ങൾ പഠിക്കുവാൻ വരുന്ന വിദേഴികളിൽ നിന്നും അന്യ സംസ്ഥാനക്കരിൽ നിന്നും അവരുടെ ഭാഷ കുട്ടികൾ അതിവേഗം പഠിച്ചെടുക്കുന്നു


സ്പെയിൻ കാരനായ മീഖായേലിനോട് സംവദിക്കുന്ന കുട്ടികൾ

  തൊട്ടതിനു പിടിച്ചതിനും ആശുപത്രിയിലേയ്ക്ക് ഓടുന്ന രീതിയും സാരംഗില്‍ ഇല്ല. രോഗാണുവിനെതിരെയുള്ള ശരീരത്തിന്റെ സ്വാഭീക പ്രതിരോധശക്തിയെ വളര്‍ത്തി നല്ല ആരോഗ്യവും നിലര്‍ത്തുകയും, അതോടൊപ്പം അല്പസ്വല്‍പ്പം സഹനവും കുട്ടികള്‍ ശീലിക്കുന്നു.




ഗോപാലകൃഷ്ണന്‍ സാറിന്റെ മകന്‍ ഗൌതം തന്നെയാണ് ഭാര്യയുടെ പ്രസവം വീട്ടില്‍ എടുത്തത് എന്നു പറയുമ്പോല്‍ ആധുനിക സമൂഹത്തിനു അല്‍ഭുതം തോന്നാം. “ഇത്തരം ചെറിയ ചെറിയ സംഭവങ്ങളിലാണ് ജീവിതത്തിന്റെ സന്തോഷവും നിര്‍വൃതിയും”,  കുഞ്ഞിനെ സ്വന്തംകൈകൊണ്ടു നെയ്ത തുണിയില്‍ സ്വീകരിച്ചതിനേപറ്റി ഗൌതം വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

നവംബറില്‍ സാരം‌ഗ് സന്ദര്‍ശിക്കുമ്പോള്‍ കുട്ടികള്‍ ചേര്‍ന്ന് ഒരു വീട് നിര്‍മ്മിക്കുകയായിരുന്നു. പഴയ ഓടും കാട്ടില്‍ നിന്നും ശേഖരിച്ച കഴകളും കൊണ്ട് മനോഹരമായ കൊച്ചു വീട്. രൂപരേഖ തയ്യാറാക്കിയതുമുതല്‍ നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ണ്ണമായും  കുട്ടികള്‍ തന്നെ ചെയ്തവയായിരുന്നു.
 “ഈ വീടിന് എന്ത് അറ്റകുറ്റ പണി വേണ്ടിവന്നാലും ഉടമസ്ഥനു തനിയെ ചെയ്യാനാവും എന്നതാണ് പ്രധാന പ്രത്യേകത”  ചീഫ് എഞ്ചിനീയറും മേസ്തിരിയും ആയ ഗൌതമിന്റെ വാക്കുകൾ‍.






 പണിക്കൂലി ഒഴിവാക്കിയാല്‍ പതിനയ്യായിരം രൂപാകൊണ്ട്  പണി മുഴുവനും തീര്‍ത്തു എന്നു കുട്ടികള്‍ അഭിമാനത്തോടെ പറയുന്നു.കാലാവധികഴിഞ്ഞാല്‍ പൂര്‍ണ്ണമായും മണ്ണില്‍ അലിഞ്ഞു ചേരുന്ന വസ്തുക്കള്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. പ്രകൃതിക്ക് കേടുവരുത്തുന്ന ഒന്നും ഈ ഭവന നിർമ്മാണത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നും അവര്‍  അവകാശപ്പെടുന്നു. അഞ്ചു സെന്റ് പുരയിടത്തില്‍ കോണ്‍ക്രീറ്റ് കെട്ടിടം പണിത് കൊടുക്കുന്ന പല സര്‍ക്കാര്‍ പദ്ധതികളും വന്‍ പരാജയമാകുന്നത് പല വിധത്തിലാണെന്നാണ് അവരുടെ വാദം. താല്‍ക്കാലികമായ അഴിമതിയേക്കാള്‍ ഉപരി ദൂരവ്യാപകമായ പല  ദൂഷ്യങ്ങളും ഉണ്ടത്രേ. അത്തരമൊരുവീടിനു എന്തെങ്കിലും അറ്റകുറ്റ പണി ചെയ്യേണ്ടിവന്നാല്‍  നിര്‍ദ്ധനനായ വീട്ടുടമസ്ഥനു ചെയ്യാന്‍   കഴിയുന്നില്ല. മാത്രമല്ല കാലാവധികഴിയുമ്പോള്‍  വീടും മാത്രമല്ല അഞ്ചു സെന്റു സ്ഥലവും ഉപയോഗശൂന്യമായിപ്പോകുന്നു.  പൂര്‍ണ്ണമായും പ്രകൃതിയിലേയ്ക്കു തിരിച്ചു പോകുവാന്‍ ഇനി നമുക്ക് ആകില്ല. എങ്കിലും  പ്രകൃതിയെ കഴിയുന്നിടത്തോളം പരിക്ക്ഏല്‍പ്പിക്കാത്ത ഒരു ജീവിത ക്രമം കുട്ടികളെ പഠിപ്പുന്നതില്‍ സാരംഗ് ശ്രദ്ധിക്കുന്നു.

കനത്ത ഫീസും നല്‍കി പുസ്തക ഭാണ്ഡവും  പുറത്തുകയറ്റി കുട്ടികളെ സ്കൂളുകളിലേയ്ക്കു വിടുന്ന മാതാ പിതാക്കളോട് സാരംഗിനു പറയുവാനുള്ളത് ഇത്ര മാത്രമാണ്. ദാഹം മാറ്റുവാന്‍ ഒരു പുഴയിലെ മുഴുവന്‍ ജലവും ആവശ്യമില്ല. ഒരു ഗ്ലാസ് മതിയാകും. ജീവിക്കുവാന്‍ ലോകത്തിന്‍ലെ മുഴുവന്‍ അറിവും ആര്‍ജ്ജിക്കേണ്ടതില്ല. കഴിവിനും അഭിരുചിക്കും ചേര്‍ന്ന തൊഴില്‍ തിരഞ്ഞെടുക്കാന്‍ കുട്ടികളെ സഹായിക്കുന്ന പ്രക്രിയയാകട്ടെ വിദ്യാഭ്യാസം. ആരോടും വെല്ലുവിളിക്കാതെ ആര്‍ക്കെതിരെയും കലാപക്കൊടി ഉയര്‍ത്താതെ സാരംഗ് മുന്നേറുന്നു,  അട്ടപാടിയിലെ ഗൂളിക്കടവിനടുത്ത മലമുകളിൽ- ജീവിതത്തേയും പ്രകൃതിയേയും സ്നേഹിക്കുന്ന ഒരു പറ്റം കുട്ടികളുമായി


കടപ്പാട്: വെള്ളെഴുത്ത്
            :മൻജു മനോജ്

(ദേശാഭിമാനി ഗൾഫ് എഡീഷനിൽ ഡിസ.16ൻ പ്രസിദ്ധീകരിച്ച ലേഖനം)