Showing posts with label പുസ്തകം. Show all posts
Showing posts with label പുസ്തകം. Show all posts

Friday, April 8, 2011

സ. അജിതയുടെ ആത്മകഥ

ഓര്‍മ്മക്കുറിപ്പുകള്‍. പുറം 141

ഞങ്ങള്‍ക്കു സഖാവ് കിസാന്‍ തൊമ്മന്റെ മൃതശരീരം കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അങ്ങിനെ സഖാവിനെ മറവു ചെയ്യാനുള്ള കുഴി തയ്യാറായപ്പോള്‍ ഞങ്ങളെ എല്ലാവരേയും സഖാവ് കിസാന്‍ തൊമ്മന്‍ മരിച്ചു കിടക്കുന്നു സ്ഥലത്തേയ്ക്ക് ഒരു സഖാവ്  വിളിച്ചുകൊണ്ടു പോയി.  ആ ദയനീയമായ കാഴ്ചകണ്ട് ഞാന്‍ ഞെട്ടിപ്പോയി. ആകെ ചോരയില്‍ കുളിച്ചു കിടന്നിരുന്ന സഖാവിന്റെ നെഞ്ചുമുഴുവനും ചില്ലിന്‍ കഷണങ്ങള്‍ തറച്ചുകയറി ഉണ്ടാക്കിയ മുറിവുകളായിരുന്നു. ആ മൃതശരീരത്തെ കുറച്ചു സഖാക്കള്‍ എടുത്തു പൊന്തിച്ചു. കീഴെല്ലു പൊട്ടിതൂങ്ങിപ്പോയ കാലു അപ്പോഴാണ് കാണാന്‍ കഴിഞ്ഞത് . സഖാവു എത്രമാത്രം വേദന സഹിച്ചിട്ടുണ്ടാവും!  ആ കാഴ്ചകണ്ട് സഹിക്കാനാവാതെ ഞങ്ങളെല്ലാവരും തലയും താഴ്ത്തി ഒന്നും  മിണ്ടാതെ സഖാവൈനെ മറവും ചെയ്യാനുണ്ടാക്കിയ കുഴിയുടെ അടുത്തേയ്ക്കു ചെന്നു.  ഞങ്ങള്‍ ക്യാമ്പടിച്ചിരുന്ന അരുവിയുടെ മറുകരയില്‍, ഞങ്ങളുടെ ക്യാമ്പില്‍ നിന്നും കുറച്ചകലെയായി അല്പം ഉയരമുള്ള സ്ഥലത്താണി കുഴിവെട്ടിയിരുന്നത്. മൃതശരീരം മെല്ലെ സഖാക്കള്‍ ആ കുഴിയില്‍ ഇറക്കിവച്ചു.

“സഖാക്കളെ നമുക്കിവിടെവച്ച് ഒന്നുകൂടി ‘ജനങ്ങളെ സേവിക്കുക‘ എന്ന ലേഖനം വായിക്കാം. കിസാന്‍ തൊമ്മന്റെ വാക്കുകള്‍ ഒരുകാലത്തും മറക്കുകയില്ലെന്നു നമുക്കു ഒരിക്കല്‍ കൂടി പ്രതിജ്ഞയെടുക്കാം“ . സഖാവ്  വര്‍ഗ്ഗീസ് കുഴിയുടെ ഉയര്‍ന്ന അറ്റത്തു കയറിനിന്നു ഞങ്ങളോടായി പറഞ്ഞു.
 ഒരു സഖാവു ആ ലേഖനമെടുത്ത് വികാര വിക്ഷോഭം നിറഞ്ഞ ശബ്ദത്തില്‍ ഉറക്കെ വായിക്കാന്‍ തുടങ്ങി.  ആ ലേഖനത്തിലെ ഓരോ വാക്കും എനിക്കെത്രയോ പരിചയമുള്ളതാണ്, എത്രയോ തവണ വായിച്ചു പഠിച്ചു മനഃപാഠമാക്കിയതാണ്. എന്നാല്‍, ഈ സന്ദര്‍ഭത്തില്‍ സായുധവിപ്ലവമെന്ന ലക്ഷ്യത്തിന്റെ ബലിപീഠത്തിന്റെ മുന്‍പില്‍ സ്വാര്‍ത്ഥ ചിന്തകളൊന്നുമില്ലാതെ സ്വയം അര്‍പ്പിച്ച ആ ധീരനായ കര്‍ഷക സഖാവിന്റെ അന്ത്യ നിമിഷങ്ങളില്‍, അതു വായിച്ചു കേട്ടപ്പോള്‍, ഞാന്‍ അന്നുവരെ അറിയാതിരുന്ന അഗാധമായ ഒരര്‍ത്ഥം ആ ലേഖനത്തിനുണ്ടെന്നു എനിക്കു മനസിലായി.

സഖാവ് കിസാന്‍ തൊമ്മന് ഭാര്യയുണ്ട്, വലിയൊരു കുടുംബമുണ്ട്. ഒരു സാധാരണ കര്‍ഷകനു സ്വാഭാവികമായുള്ള എല്ലാ ബാധ്യതയുമുണ്ട്. എന്നാല്‍ ആകസ്മികമായുണ്ടായ സ്ഫോടനത്തില്‍  മരിക്കാന്‍ കിടക്കുമ്പോള്‍ ആ സഖാവിന്റെ മനസില്‍, സായുധവിപ്ലവത്തിലൂടെയുള്ള നമ്മുടെ നാടിന്റെ മോചനമെന്ന ഒരേയൊരു ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. തന്റെ കുടുംബത്തേപ്പറ്റിയോ മറ്റു ബാധ്യതകളേപറ്റിയോ അദ്ദേഹത്തിനു ഒന്നും പറയാനുണ്ടായിരുന്നില്ല.


(ഡി.സി. ബുക്സ്. 1982)